കോപ്പിയടി തടയാന്‍ തലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടി; കോളേജ് അടച്ചു പൂട്ടാന്‍ ഉത്തരവിട്ട് കലക്ടര്‍

പരീക്ഷാ നടത്തിപ്പിലെ പരീക്ഷണത്തിന് പ്രശംസ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കോളേജ് മനേജ്‌മെന്റ് തന്നെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.

ബാംഗ്ലൂര്‍: കോപ്പിയടി തടയുന്നതിന് വിദ്യാര്‍ത്ഥികളുടെ തലയില്‍ കാര്‍ഡ് ബോര്‍ഡ് ധരിപ്പിച്ച് പരീക്ഷയെഴുതിപ്പിച്ച ബാംഗ്ലൂര്‍ ഹാവേരി ഭഗത് പ്രീ യൂണിവേഴ്‌സിറ്റി കോളേജ് അടച്ചു പൂട്ടാന്‍ ഉത്തരവിട്ട് കലക്ടര്‍. അടുത്ത അധ്യായന വര്‍ഷം മുതല്‍ കോളേജ് അടച്ചു പൂട്ടാനാണ് കലക്ടര്‍ നിര്‍ദ്ദേശിച്ചത്. നിലവില്‍ ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് മറ്റു കോളേജുകളില്‍ അവസരം ഒരുക്കും.

പരീക്ഷാ നടത്തിപ്പിലെ പരീക്ഷണത്തിന് പ്രശംസ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കോളേജ് മനേജ്‌മെന്റ് തന്നെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ചിത്രം വൈറലായതോടെ കോളേജിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് കോളേജിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കുകയായിരുന്നു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജിന് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്നും അന്വേഷത്തില്‍ കണ്ടെത്തിയിരുന്നു.

കോപ്പിയടിക്കുന്ന ചിത്രങ്ങള്‍ വൈറലായതോടെ കോളേജിനോട് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിരുന്നു. എന്നാല്‍ രണ്ടു വരി ക്ഷമാപണത്തോടൊപ്പം കോപ്പിയടി തടയാനാണെന്ന ന്യായീകരണത്തോടൊയാണ് കോളേജ് കത്ത് നല്‍കിയത്. ചൈനയിലും ജപ്പാനിലും ഇത്തരത്തില്‍ പരീക്ഷയെഴുതിക്കാറുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്. മതിയായ വിശദീകരണം നല്‍കാത്തതും, കോളേജിന് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയതുമാണ് കോളേജ് അടച്ചു പൂട്ടണമെന്ന് ഉത്തരവിടാന്‍ കാരണം.

Exit mobile version