കോണ്‍ഗ്രസില്‍ തലവേദന ഒഴിയുന്നില്ല; അശോക് തന്‍വാറിന് പിന്നാലെ സഞ്ജയ് നിരുപവും പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നു

പ്രചാരണത്തില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചുകഴിഞ്ഞു

ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കന്മാരുടെ കൊഴിഞ്ഞപോക്ക് കോണ്‍ഗ്രസിന് തലവേദനയാകുന്നു. ഹരിയാന മുന്‍ പിസിസി അധ്യക്ഷന്‍ അശോക് തന്‍വാര്‍ പാര്‍ട്ടി വിട്ടത് കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെ മഹാരാഷ്ട്ര മുന്‍ പിസിസി അധ്യക്ഷന്‍ സഞ്ജയ് നിരുപവും പാര്‍ട്ടി വിടാനൊരുങ്ങുകയാണ്.

നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെയാണ് പാര്‍ട്ടിയില്‍ ഇത്തരം സംഭവങ്ങള്‍. പിസിസികളിലെ പഴക്കമേറിയ നേതൃ തര്‍ക്കങ്ങളാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മുന്‍ പിസിസി അധ്യക്ഷന്‍ അശോക് തന്‍വാറിന് പിന്നാലെ പാര്‍ട്ടി വിടുമെന്ന സൂചന നല്‍കിയിരിക്കുകയാണ് മുന്‍ പിസിസി അധ്യക്ഷന്‍ സഞ്ജയ് നിരുപം.

പ്രചാരണത്തില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചുകഴിഞ്ഞു. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയോടുള്ള അതൃപ്തി പ്രകടിപ്പിച്ചായിരുന്നു അശോക് തന്‍വാറിന്റെ കൊഴിഞ്ഞുപോക്ക്. ഇത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വലിയ രീതിയിലാണ് ബാധിക്കുക. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരായിരുന്ന രണ്ടുപേരാണ് അശോക് തന്‍വാറും സഞ്ജയ് നിരുപവും.

രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരെ തഴയുന്നു എന്നാണ് പ്രധാന ആരോപണം.എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് ഇതെല്ലാം സ്ഥിരം കാഴ്ചയാണെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പ്രതികരണം. എങ്കിലും തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ തര്‍ക്കം പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. ഇരു സംസ്ഥാനങ്ങളിലും ഇതുവരെ അധ്യക്ഷ സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ എത്താത്തതിലും പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിയുണ്ട്.

Exit mobile version