മദ്യം വാങ്ങുന്നതും ആധാറുമായി ബന്ധിപ്പിക്കാന്‍ ആലോചന; ആശങ്കയില്‍ കുടിയന്‍ന്മാര്‍

വാങ്ങുന്നവരുടെ ആധാര്‍ നമ്പറും കുപ്പിക്ക് പുറത്തെ ബാര്‍കോഡും യോജിപ്പിച്ചുള്ള പദ്ധതിയാണ് ആലോചനയിലുള്ളത്

മംഗലാപുരം: മദ്യം വാങ്ങുന്നവരെ ആധാറുമായി ബന്ധിപ്പിക്കാനുള്ള ആലോചനയുമായി കര്‍ണാടകയിലെ എക്‌സൈസ് വകുപ്പ്. ഒഴിഞ്ഞ മദ്യകുപ്പികള്‍ പരിസര മലിനീകരണം സൃഷ്ടിക്കുന്നുവെന്ന് നിരന്തരം പരാതികള്‍ ഉയര്‍ന്നതോടെയാണ് എക്‌സൈസ് വകുപ്പ് ആലോചനയുമായി രംഗത്ത് വന്നിരിക്കുന്നത്.

വാങ്ങുന്നവരുടെ ആധാര്‍ നമ്പറും കുപ്പിക്ക് പുറത്തെ ബാര്‍കോഡും യോജിപ്പിച്ചുള്ള പദ്ധതിയാണ് ആലോചനയിലുള്ളത്. മംഗലാപുരം ആസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പരിസ്ഥിതി സംരക്ഷണ സന്നദ്ധ സംഘടനയായ ഓക്തയാണ് ഇത്തരത്തിലുള്ള ഒരു നിര്‍ദ്ദേശം എക്‌സൈസ് വകുപ്പിന് മുന്നില്‍ വച്ചത്. ഈ നിര്‍ദേശം വളരെ ഗൗരവത്തോടെ സംസ്ഥാന എക്‌സൈസ് വകുപ്പ് ആലോചിക്കുന്നു എന്നാണ് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മദ്യകുപ്പിയിലെ ബാര്‍കോഡും വാങ്ങാന്‍ വരുന്നയാളുടെ ആധാര്‍ നമ്പറും ബന്ധിപ്പിക്കുന്ന ഒരു സംവിധാനം മദ്യശാലകളില്‍ സ്ഥാപിക്കാനാണ് പദ്ധതി. ഇത് പ്രകാരം പൊതുസ്ഥലത്ത് മദ്യകുപ്പികള്‍ ഉപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ മദ്യകുപ്പിയിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് മനസിലാക്കാം.

പുതിയ മദ്യം വാങ്ങുമ്പോള്‍ പഴയ കുപ്പികള്‍ തിരിച്ചേല്‍പ്പിക്കാനുള്ള റീസൈക്ലിംഗ് രീതിയും ആലോചനയിലുണ്ടെന്നാണ് എക്‌സൈസ് വകുപ്പ് നല്‍കുന്ന സൂചന. അതെസമയം ഇത് നടപ്പിലാക്കിയാല്‍ ആധാര്‍ ഇല്ലാതെ മദ്യം വാങ്ങുവാന്‍ കഴിയാത്ത അവസ്ഥ വരുമോ എന്നതായിരിക്കും മദ്യപാനികളുടെ ആശങ്ക. ഇത് വില്‍പ്പനയെ ബാധിച്ചെക്കുമെന്ന് വ്യാപാരികളും ഭയക്കുന്നുണ്ട്.

അതെസമയം വിഷയം ചര്‍ച്ചാ ഘട്ടത്തിലാണെന്നും, വിശദമായ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ പദ്ധതി നടപ്പിലാക്കണോ, വേണ്ടയോ എന്ന കാര്യം തീരുമാനിക്കുകയുള്ളൂവെന്നുമാണ് എക്‌സൈസ് വകുപ്പ് നല്‍കുന്ന സൂചന.

Exit mobile version