ഉറൂസിന് ഹിന്ദുക്കള്‍ക്ക് ബീഫ് ബിരിയാണി വിളമ്പി: 23 മുസ്ലിംങ്ങള്‍ക്കെതിരെ എഫ്‌ഐആര്‍

ലക്‌നൗ: ഉറൂസിന് (മതചടങ്ങ്) ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ബീഫ് ബിരിയാണി വിളമ്പിയ 23 മുസ്ലിംങ്ങള്‍ക്കെതിരെ ഉത്തര്‍പ്രദേശ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ഉത്തര്‍പ്രദേശിലെ മഹോബയിലാണ് സംഭവം. ആഗസ്റ്റ് 31ന് നടന്ന ചടങ്ങിലാണ് ബിരിയാണി വിളമ്പിയത്. ബിജെപി എംഎല്‍എ ബ്രിജ്ഭൂഷന്‍ രജ്പുത് ഇടപെട്ടതിനെ തുടര്‍ന്ന് നാട്ടുകാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. മതത്തിന്റെ പേരില്‍ വിദേഷ്വം പ്രചരിപ്പിച്ചു, മതവികാരം വ്രണപ്പെടുത്തി എന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

പരാതി കൊടുത്ത രാജ്കുമാര്‍ റൈയ്ക്ക്‌വാര്‍ എന്ന വ്യക്തി കേസ് പിന്‍വലിക്കാന്‍ തയ്യാറായെന്നും ബിജെപി എംഎല്‍എയുടെ നിര്‍ബന്ധം കാരണമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഹിന്ദു ഭൂരിപക്ഷ പ്രദേശമായ സ്വലാത്ത് വില്ലേജിലെ മുസ്ലിം നിവാസികള്‍ സംഘടിപ്പിച്ച ഉറൂസ് കഴിഞ്ഞ ആറ് വര്‍ഷമായി തുടര്‍ച്ചയായി നടക്കുന്ന മതപരിപാടിയാണ്. 13 ഗ്രാമത്തില്‍ നിന്നുള്ള 10000 പേരാണ് ഇപ്രാവിശ്യം ഉറൂസിന് പങ്കെടുത്തത്. ഇത്തവണ ഉറൂസിന് ഭക്ഷണം വിളമ്പി കുറച്ച് കഴിഞ്ഞയുടനെയാണ് പ്രശ്‌നം തുടങ്ങുന്നത്.

ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഹിന്ദുവിഭാഗത്തില്‍പ്പെട്ടവരില്‍ ചിലര്‍ക്ക് ബിരിയാണിയില്‍ നിന്നും ഇറച്ചിയും എല്ലും ലഭിച്ചു. ഇത് പൊടുന്നനെ തന്നെ പ്രദേശത്തെ എല്ലാവരും അറിയുകയും പ്രശ്‌നമാവുകയുമായിരുന്നു. അതേസമയം ഇവര്‍ക്ക് അറിയാതെയാണ് ബീഫ് ബിരിയാണി വിളമ്പിയതെന്നും സംഭവത്തില്‍ ക്ഷമ ചോദിക്കുന്നതിനോടൊപ്പം 50000 രൂപ ശുദ്ധികലശത്തിന് വേണ്ടി നല്‍കാന്‍ തയ്യാറാണെന്നും ഉറൂസ് നടത്തിപ്പിന് പിന്നിലെ പ്രധാനി അറിയിച്ചു.

ഹിന്ദുക്കളുടെ അനുവാദമില്ലാതെ ഉറൂസില്‍ ബിഫ് ബിരിയാണി വിളമ്പി അവരുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി 153 എ, 295 എ, 420, 506 വകുപ്പ് പ്രകാരമാണ് 23 മുസ്‌ലിംകള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Exit mobile version