42 വര്‍ഷമെടുത്ത് കനാല്‍ പണിതു; ഉദ്ഘാടനം കഴിഞ്ഞ് 24മണിക്കൂറിനുള്ളില്‍ ഒലിച്ചുപോയി

24 മണിക്കൂറിനകം കനാലില്‍ വലിയ വിള്ളലുണ്ടായി ഒലിച്ചു പോവുകയായിരുന്നു

റാഞ്ചി: 42 വര്‍ഷമെടുത്തു പണിത കനാല്‍ ഉദ്ഘാടനംചെയ്ത് 24 മണിക്കൂറിനകം തകര്‍ന്ന് ഒലിച്ചുപോയി. ജാര്‍ഖണ്ഡിലാണ് സംഭവം. ജലസേചന പദ്ധതിയുടെ ഭാഗമായി പണിത കനാല്‍ ബുധനാഴ്ചയാണ് മുഖ്യമന്ത്രി രഘുബര്‍ദാസ് ഉദ്ഘാടനം ചെയ്തത്. 24 മണിക്കൂറിനകം കനാലില്‍ വലിയ വിള്ളലുണ്ടായി ഒലിച്ചു പോവുകയായിരുന്നു.

ഗിരിഡിഹ്, ഹസാരിബാഗ്, ബോക്കാറോ ജില്ലകളിലെ 85 ഗ്രാമങ്ങളിലേക്കു വെള്ളമെത്തിക്കാനായാണ് കനാല്‍ ഉണ്ടാക്കിയത്. ജാര്‍ഖണ്ഡ് അവിഭക്ത ബിഹാറിന്റെ ഭാഗമായിരുന്ന 1978-ല്‍ അന്നത്തെ ഗവര്‍ണര്‍ ജഗ്ഗാനന്ദ് കൗശലാണ് കനാല്‍ പണിക്കു തറക്കല്ലിട്ടത്. എന്നാല്‍ പല കാരണങ്ങളാല്‍ നീണ്ടുപോയ പദ്ധതിക്ക് 2003-ല്‍ അര്‍ജുന്‍ മുണ്ട രണ്ടാമതും തറക്കല്ലിടുകയായിരുന്നു.

പിന്നീട് ഒച്ചിഴയും വേഗത്തിലാണ് പണികള്‍ നടന്നത്. ഒടുവില്‍ 42 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ബുധനാഴ്ച കനാല്‍ ഉദ്ഘാടനം ചെയ്തു. എന്നാല്‍ ആ കനാലിന് അത്ര ആയുസ്സുമുണ്ടായില്ല. ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂറിനകം കനാലില്‍ വലിയ വിള്ളലുണ്ടായി ഒലിച്ചുപോയി. ഇതോടെ പല ഗ്രാമങ്ങളും വെള്ളത്തിലായി.

‘എലിമാളങ്ങളാ’ണ് കനാല്‍ തകര്‍ത്തതെന്നാണ് പ്രാഥമികനിഗമനം. അറ്റകുറ്റപ്പണി തുടങ്ങി.സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതലസമിതിയെ നിയോഗിച്ചെന്ന് ജലവിഭവവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അരുണ്‍കുമാര്‍ സിങ് പറഞ്ഞു. 2019-ല്‍ പണിതീര്‍ന്നപ്പോള്‍ ചെലവ് 2,500 കോടി രൂപയായി. 404.17 കിലോമീറ്ററാണ് കനാലിന്റെ നീളം.

Exit mobile version