മുസ്ലിങ്ങള്‍ സ്വഭാവികമായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍; രാജ്യത്തെ രണ്ടിലൊരു പോലീസുകാരനും വിശ്വസിക്കുന്നതിങ്ങനെ

സുപ്രീം കോടതി മുന്‍ ജഡ്ജി ജെ ചെലമേശ്വറാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടിലൊരു പോലീസുകാരനും വിശ്വസിച്ചുപോരുന്നത് മുസ്ലിങ്ങള്‍ ജന്മനാ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരാണെന്ന്. 2019ലെ സ്റ്റാറ്റസ് ഓഫ് പോലീസിങ് ഇന്ത്യയുടെ സര്‍വേയാണ് ഇത്തരത്തിലെ പോലീസിന്റെ മനസിലിരിപ്പ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. പശുക്കടത്തും ഗോവധവുമെല്ലാം ആരോപിച്ച് ആളുകളെ ജനക്കൂട്ടം ആക്രമിക്കുന്നത് സ്വാഭാവികമാണെന്ന് വിശ്വസിക്കുന്നവരാണ് ഈ സര്‍വേയുടെ ഭാഗമായി ഇന്റര്‍വ്യൂ ചെയ്യപ്പെട്ട 35 ശതമാനം പോലീസുകാരും. ഇക്കൂട്ടരിലെ 43 ശതമാനം പോലീസുകാരും മാനഭംഗ കേസുകളിലെ പ്രതികളെ നാട്ടുകാര്‍ ആക്രമിക്കുന്നതും സാധാരണമാണെന്നാണ് അഭിപ്രായപ്പെട്ടത്.

പോലീസിന്റെ കൃത്യനിര്‍വ്വഹണവും തൊഴില്‍ പരിസരവും വിലയിരുത്തുന്ന ഈ റിപ്പോര്‍ട്ട് കോമണ്‍ കോസ്, ലോക്നീതി പ്രോഗ്രാം ഓഫ് ദ സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസ് എന്നീ എന്‍ജിഒകളാണ് തയ്യാറാക്കിയത്. ചൊവ്വാഴ്ച സുപ്രീം കോടതി മുന്‍ ജഡ്ജി ജെ ചെലമേശ്വറാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

21 സംസ്ഥാനങ്ങളിലെ 12000 പോലീസ് ഉദ്യോഗസ്ഥരേയും 11000ത്തോളം വരുന്ന അവരുടെ കുടുംബാംഗങ്ങളേയും ഉള്‍പ്പെടുത്തിയാണ് ഈ സര്‍വ്വേ പൂര്‍ത്തിയാക്കിയത്.

ചെറിയ കുറ്റകൃത്യങ്ങള്‍ക്കെല്ലാം കോടതിയില്‍ വിചാരണയ്ക്കായി പോകാതെ പോലീസ് തന്നെ നല്‍കുന്ന ചെറിയ ശിക്ഷ മതിയാകുമെന്നു സര്‍വ്വേയില്‍ പങ്കെടുത്ത 37 ശതമാനം പേരും അഭിപ്രായപ്പെട്ടു.

ഇതോടൊപ്പം, സമൂഹത്തില്‍ സ്വാധീനമുള്ളവര്‍ക്കെതിരെ അന്വേഷണം നടത്തുമ്പോള്‍ രാഷ്ട്രീയ സമ്മര്‍ദ്ദം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 72 ശതമാനം പോലീസുകാരും അഭിപ്രായപ്പെട്ടു.

ആത്മര്‍ത്ഥതയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന് എല്ലാം മാറ്റി മറിക്കാന്‍ തക്ക ശേഷിയുണ്ടാകും. പക്ഷെ അങ്ങനെ ഒരു ഉദ്യോഗസ്ഥനെ ആരു നിയമിക്കാനാണ്-സര്‍വേ റിപ്പോര്‍ട്ട് പുറത്തിറക്കവെ വിമരമിച്ച സുപ്രീം കോടതി ജസ്റ്റിസ് ജെ ചെലമേശ്വര്‍ തുറന്നടിച്ചതിങ്ങനെ. ഇഷ്ടക്കാരല്ലാത്ത ഉദ്യോഗസ്ഥരെ ശിക്ഷാനടപടി പോലെ സ്ഥലം മാറ്റുന്നത് മറ്റൊരു പ്രധാന പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ സ്ഥാനം വഹിക്കുന്ന ജഡ്ജിമാര്‍ പോലും ഇത്തരം സ്ഥലം മാറ്റങ്ങളില്‍ നിന്നും മുക്തരല്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

Exit mobile version