സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാന്‍ സര്‍വീസ് ചട്ടങ്ങള്‍ തടസം; ജോലി രാജിവെച്ച് പ്രളയകാലത്ത് ചുമടെടുത്ത് മാതൃകയായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍

2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തിന് രാജിക്കത്ത് നല്‍കിയത്

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷത്തെ പ്രളയകാലത്ത് ചുമടെടുത്ത് താരമായ ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍ രാജിവെച്ചു. സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാന്‍ സര്‍വീസ് ചട്ടങ്ങള്‍ തടസ്സമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ജോലിയില്‍ നിന്ന് രാജിവെച്ചത്. കൊച്ചിയിലെ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹം അന്ന് ഒപ്പം കൂടിയിരുന്നു.

എന്നാല്‍ ആര്‍ക്കും മനസിലായിരുന്നില്ല, അത് ഐഎഎസ് ഉദ്യോഗസ്ഥന്‍ ആയിരുന്നുവെന്ന്. ശേഷമാണ് കണ്ണന്‍ ഗോപിനാഥനെ ജനം തിരിച്ചറിഞ്ഞത്. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തിന് രാജിക്കത്ത് നല്‍കിയത്. സ്വതന്ത്രമായി അഭിപ്രായം പറയാന്‍ അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നും അതിനാല്‍ രാജിവെച്ച് പുറത്തുപോകുകയാണെന്നുമാണ് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞത്.

എന്നാല്‍ രാജിക്കത്തില്‍ ഇക്കാര്യമൊന്നും സൂചിപ്പിച്ചിട്ടില്ല. സര്‍വീസില്‍ നിന്ന് രാജിവെക്കാന്‍ തന്നെ അനുവദിക്കണമെന്നാണ് കത്തില്‍ പറഞ്ഞിരുന്നത്. ഇനി തീരുമാനം കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തിന്റേതാണ്. മൂന്നുമാസമാണ് തീരുമാനമെടുക്കാനുള്ള സമയമായി അഖിലേന്ത്യാ സര്‍വീസ് ചട്ടത്തില്‍ പറയുന്നത്. ആയതിനാല്‍ അത്രയും കാലം കൂടി കണ്ണന്‍ ഗോപിനാഥന്‍ സര്‍വീസില്‍ തുടരേണ്ടി വരുമെന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version