സോനമോള്‍ക്ക് കാഴ്ച പൂര്‍ണ്ണമായും തിരിച്ച് കിട്ടി; ആരോഗ്യമന്ത്രിക്കൊപ്പം സന്തോഷം പങ്ക് വെച്ച് കുടുംബം

സോനമോള്‍ക്ക് കാഴ്ച പൂര്‍ണമായും തിരിച്ച് കിട്ടിയ കാര്യം ആരോഗ്യ മന്ത്രി കെകെ ഷൈലജ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു

തിരുവനന്തപുരം: ടോക്സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥയെത്തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ട തൃശ്ശൂര്‍ സ്വദേശിനി സോനമോള്‍ക്ക് കാഴ്ച പൂര്‍ണമായും തിരിച്ച് കിട്ടി. സര്‍ക്കാരിന്റെ സമയോചിതമായ ഇടപ്പെടല്‍ മൂലമാണ് കുട്ടിക്ക് കാഴ്ച ശക്തി തിരിച്ച് കിട്ടിയത്. സോനമോള്‍ക്ക് കാഴ്ച പൂര്‍ണമായും തിരിച്ച് കിട്ടിയ കാര്യം ആരോഗ്യ മന്ത്രി കെകെ ഷൈലജ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

കുട്ടിയുടെ രോഗാവസ്ഥയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സോനമോളുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുന്നത്. രണ്ട് മാസം മുമ്പാണ് മന്ത്രി കെകെ ഷൈലജ സോനമോളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്ത വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുന്നത്. ഹൈദരാബാദിലെ എല്‍വി പ്രസാദ് ആശുപത്രിയിലെ ഒരുമാസത്തെ ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം ആര്‍ഐഎയിലാണ് തുടര്‍ ചികിത്സ നടന്നത്.

അപസ്മാര സംബന്ധമായ അസുഖത്തിനാണ് സോനമോള്‍ ജൂബിലി മെഡിക്കല്‍ കോളേജില്‍ എത്തി. അവിടെ ചികിത്സ നടത്തുന്നതിനിടയിലാണ് ടോക്സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥ ഉണ്ടായത്. തുടര്‍ന്നാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്‌.

കാഴ്ച തിരിച്ച് കിട്ടിയ സോനമോള്‍ പഴയതു പോലെ സ്‌കൂളില്‍ പോകുന്നതിന് മുമ്പ് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറെ സന്ദര്‍ശിച്ച് സന്തോഷം പങ്ക് വെച്ചു.

Exit mobile version