അയ്യപ്പന് വേണ്ടി കരഞ്ഞപ്പോള്‍ ഒപ്പം നിന്നവര്‍ക്ക് വോട്ട്; നിലപാട് വ്യക്തമാക്കി ശബരിമല കര്‍മ്മസമിതി

തിരുവനന്തപുരം: അയ്യപ്പന് വേണ്ടി കരഞ്ഞപ്പോള്‍ ഒപ്പം നിന്നവര്‍ക്ക് വോട്ട് ചെയ്യുമെന്ന് ശബരിമല കര്‍മ്മസമിതി. അയ്യപ്പഭക്തരെ കള്ളക്കേസില്‍ കുടുക്കുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച നാമജപ പ്രതിഷേധ ധര്‍ണയിലാണ് കര്‍മ്മസമിതി തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചത്.

ശബരിമലയുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് ചോദിക്കരുതെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞിരിക്കുന്നത്. രാഷ്ട്രീയ പ്രസ്ഥാനമല്ലാത്തതിനാല്‍ ശബരിമല കര്‍മ്മസമിതിക്ക് ചട്ടം ബാധകമല്ലെന്നും ശബരിമല വിഷയം ഉറക്കെ വിളിച്ചു പറയുമെന്നും ധര്‍ണ ഉദ്ഘാടനം ചെയ്ത കര്‍മ്മസമിതി മുഖ്യ രക്ഷാധികാരിയും അദ്വൈതാശ്രമം മഠാധിപതിയുമായ സ്വാമിചിദാനന്ദപുരി പറഞ്ഞു.

ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ നടത്തിയ കിരാത നടപടികള്‍ ഹൈന്ദവ ഹൃദയങ്ങളില്‍ വലിയ മുറിവാണ് ഉണ്ടാക്കിയത്. അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഓരോ വ്യക്തിയും തങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നവര്‍ക്ക് ഇക്കുറി വോട്ട് ചെയ്യണം.

ഇടതുപക്ഷത്തിന് ഒരു സീറ്റുപോലും ലഭിക്കാത്ത സാഹചര്യമുണ്ടാകണം. നേതാക്കളുടെ പേരില്‍ കള്ളക്കേസെടുത്ത് ഹൈന്ദവ സംഘടനകളെ തുടച്ചു നീക്കാമെന്നത് പിണറായി വിജയന്റെ വ്യാമോഹമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല പറഞ്ഞു.

വിശ്വാസികള്‍ക്കെതിരായ കള്ളക്കേസുകള്‍ വരും ദിവസങ്ങളില്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ പറഞ്ഞു. ശബരിമല അയ്യപ്പ സേവാസമാജം ദേശീയ സെക്രട്ടറി സ്വാമി അയ്യപ്പദാസ് അദ്ധ്യക്ഷത വഹിച്ചു. ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍ കുമാര്‍, സംസ്ഥാന കണ്‍വീനര്‍ ഇഎസ്. ബിജു, ശബരിമല മുന്‍മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്ബൂതിരി, ഹിന്ദു ഐക്യവേദി നേതാക്കളായ അമ്പൂരി പ്രഭാകരന്‍, ഉണ്ണിവഴയില, സന്ദീപ് തമ്പാനൂര്‍, പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സാമുദായിക സംഘടനാ നേതാക്കളും സന്യാസിമാരും ധര്‍ണയില്‍ പങ്കെടുത്തു.

Exit mobile version