യുവതികളെ കൊണ്ടു പോകുന്നെന്ന് ആരോപണം.! ശബരിമല ഭാഗത്തേക്കുള്ള ടൂറിസ്റ്റ് ബസ് കര്‍മ്മസമിതി തടഞ്ഞു; ബസിനകത്ത് അനധികൃത പരിശോധന

പുല്ലുമേട്: മണ്ഡലകാലം ഇന്ന് അവസാനിക്കും അതേസമയം ശബരിമലയിലേക്ക് സ്ത്രീകളെ കൊണ്ടുവരുമെന്നാരോപിച്ച് ശബരിമല കര്‍മസമിതി ഏറെ നേരം പുല്ലുമേട്ടില്‍ ടൂറിസ്റ്റ് ബസ്സ് തടഞ്ഞിട്ടു. എന്നാല്‍ പത്തനംത്തിട്ട ഗവിയിലേക്ക് പോകുകയായിരുന്ന സ്ത്രീകളുള്‍പ്പടെയുള്ള സംഘമാണ് ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്നത്.

രാവിലെ മുതല്‍ സന്നിധാനത്തേക്ക് യുവതികളെത്തുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് കര്‍മസമിതി പ്രവര്‍ത്തകര്‍ പലയിടത്തായി തമ്പടിച്ചിരിക്കുകയാണ്. പലയിടത്തും കെഎസ്ആര്‍ടിസി ബസ്സുകളും മറ്റ് സ്വകാര്യവാഹനങ്ങളും തടഞ്ഞ് പരിശോധിച്ചാണ് ഇവര്‍ കടത്തിവിടുന്നത്.

ശബരിമല കര്‍മസമിതി പ്രവര്‍ത്തകരാണെന്നും സ്ത്രീകളെയും കൊണ്ട് ശബരിമലയിലേക്ക് പോകുകയാണോ എന്ന് പരിശോധിക്കാനാണ് കയറിയതെന്നും പറഞ്ഞാണ് ഇവര്‍ ബസ്സിലേക്ക് കയറിയത്. തുടര്‍ന്ന് ബസ്സിലുള്ള എല്ലാവരുടെയും രേഖകള്‍ കര്‍മസമിതി പ്രവര്‍ത്തകര്‍ വാങ്ങി പരിശോധിച്ചു. ഏറെ നേരം ബസ്സ് തടഞ്ഞിടുകയും ചെയ്തു.

തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. എന്നാല്‍ രേഖകള്‍ പരിശോധിക്കാതെ മടങ്ങില്ലെന്ന നിലപാടില്‍ കര്‍മസമിതി പ്രവര്‍ത്തകര്‍ ഉറച്ചുനിന്നു. രേഖകള്‍ പൂര്‍ണമായും പരിശോധിച്ചാണ് ബസ് വിട്ടയച്ചത്.

Exit mobile version