മുഖ്യമന്ത്രിക്ക് മരണവീട്ടില്‍ പോകണമായിരുന്നെങ്കില്‍ പ്രതിപക്ഷ നേതാവിനെ വിളിക്കാമായിരുന്നു, സംരക്ഷണം കോണ്‍ഗ്രസ് ഒരുക്കുമായിരുന്നു; മുരളീധരന്‍

കാസര്‍കോട്ടെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുമായി ഒരു തരത്തിലുള്ള ചര്‍ച്ചയും ഇത് സംബന്ധിച്ച് നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രി പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാത്തതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പോകാന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിക്കാത്തതെന്ന് മുരളീധരന്‍ ആരോപിച്ചു.

മുഖ്യമന്ത്രിക്ക് മരണവീട്ടില്‍ പോകണമായിരുന്നെങ്കില്‍ പ്രതിപക്ഷ നേതാവിനെ വിളിക്കാമായിരുന്നു, സംരക്ഷണം കോണ്‍ഗ്രസ് ഒരുക്കുമായിരുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു. കാസര്‍കോട്ടെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുമായി ഒരു തരത്തിലുള്ള ചര്‍ച്ചയും ഇത് സംബന്ധിച്ച് നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മരണ വീട്ടില്‍ മുഖ്യമന്ത്രി എത്തിയാല്‍ മുഖത്ത് തുപ്പാന്‍ കോണ്‍ഗ്രസ് ആളെ നിര്‍ത്തിയെന്നാണ് സിപിഎം ആരോപിക്കുന്നതെന്നും മുഖത്ത് തുപ്പുന്നത് കോണ്‍ഗ്രസ് സംസ്‌കാരമല്ലെന്നും മുരളീധരന്‍ പറഞ്ഞു.അത് ഒരു പക്ഷെ സിപിഎമ്മിന്റെ സംസ്‌കാരമായിരിക്കുമെന്നും കെ മുരളീധരന്‍ ആരോപിച്ചു.

Exit mobile version