നെഹ്‌റുവിന്റെ ആ ചുംബനങ്ങളും കള്ളം; വീണ്ടും തകര്‍ന്നടിഞ്ഞ് സംഘപരിവാറിന്റെ പ്രചാരണങ്ങള്‍; പ്രഥമ പ്രധാനമന്ത്രിയെ നാണംകെടുത്തിയ പ്രചാരണങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

എന്നാല്‍ ചിത്രത്തിന്റെ യഥാര്‍ത്ഥ്യം ഈ കാണുന്നതല്ലായിരുന്നു.

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ ബിജെപി നിരന്തരം എടുത്ത് പ്രയോഗിക്കുന്ന ആ പ്രചാരണ ചിത്രങ്ങള്‍ വ്യാജമെന്ന് തെളിഞ്ഞു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവിനെ കെട്ടിപ്പിടിച്ച് പിന്നില്‍ നിന്ന് ചുംബിക്കുന്ന പെണ്‍കുട്ടിയും, നെഹ്റുവും മറ്റൊരു പെണ്‍കുട്ടിയും മുഖാമുഖം നിന്ന് ചുംബിക്കുന്ന ചിത്രങ്ങളുമാണ് കുറച്ചുനാളുകളായി സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം. ഈ ചിത്രങ്ങള്‍ സൈബര്‍ ലോകത്ത് വൈറലുമായിരുന്നു. എന്‍ഡിഎ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ നേതാവ് മന്‍ജീന്തര്‍ സിര്‍സയാണ് ചിത്രം ആദ്യം ട്വീറ്റ് ചെയ്തത്.

ട്വീറ്റ് ചെയ്ത ചിത്രങ്ങള്‍ക്കൊപ്പം നേതാജി സുഭാഷ് ചന്ദ്ര ബോസ് നെഹ്റുവിനെ ഇന്ത്യന്‍ നാഷണ്‍ല്‍ കോണ്‍ഗ്രസിന്റെ ഹീറോ എന്ന് വിശേഷിപ്പിച്ച വാര്‍ത്തയും ഇതിനു അടിക്കുറിപ്പായി ചിത്രം.1- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഹീറോ, ചിത്രം.2- ഇന്ത്യയുടെ യഥാര്‍ത്ഥ ഹീറോ എന്നിങ്ങനെയാണ് പരിഹാസകുറിപ്പിട്ടത്. ഈ ട്വീറ്റ് വൈറലാകുകയും ചെയ്തു. എന്നാല്‍ ചിത്രത്തിന്റെ യഥാര്‍ത്ഥ്യം ഈ കാണുന്നതല്ലായിരുന്നു.

സിര്‍സ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ നെഹ്റുവിനെ പിന്നില്‍ നിന്ന് ചുംബിക്കുന്നത് മരുമകളായ നയന്‍താര സെഗാള്‍ ആണ്. നയന്‍താര സെഗാളിന്റെ അമ്മ അന്നത്തെ ഇംഗ്ലണ്ടിലെ ഹൈക്കമ്മീഷണറായ വിജയലക്ഷ്മി പണ്ഡിറ്റും ഈ ചിത്രത്തിലുണ്ട്. നെഹ്റുവിന്റെ സഹോദരിയാണ് വിജയലക്ഷ്മി പണ്ഡിറ്റ്. ഇംഗ്ലണ്ടിലെത്തിയ നെഹ്റുവിനെ സ്വീകരിക്കാനെത്തിയതായിരുന്നു ഇരുവരും.

അടുത്തിടെ തന്നെ വി സപ്പോര്‍ട്ട് പിഎം മോഡി എന്ന ഫേസ്ബുക്ക് പേജില്‍ നെഹ്റു സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നു എന്ന അടിക്കുറിപ്പോടെ ഒരു ചിത്രവും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ആ ചിത്രത്തില്‍ ഉണ്ടായിരുന്നത് നെഹ്റു ആയിരുന്നില്ല. നാടകനടന്‍ സിലസ് കാര്‍സണ്‍ ആയിരുന്നു. നെഹ്റുവിനെക്കുറിച്ചുള്ള നാടകത്തിലെ ഒരു രംഗമായിരുന്നു അത്. ഏതായാലും ഈ വ്യാജപ്രചരണവും തകര്‍ന്നതിന്റെ വിഷമത്തിലാണ് എതിര്‍ പാളയം.

Exit mobile version