ഓണ്‍ലൈനില്‍ ആഹാരം ഓര്‍ഡര്‍ ചെയ്യുന്ന വീടുകളിലെ പെണ്‍കുട്ടികളുമായി ചങ്ങാത്തം കൂടും, ശേഷം വിവാഹ വാഗ്ദാനം നല്‍കി പീഡനം; ഡെലിവറി ബോയ് അറസ്റ്റില്‍

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഈ മാസം 24ന് പോലീസില്‍ പരാതി നല്‍കിയിരുന്നു

kid-arrested

തിരുവനന്തപുരം: ഓണ്‍ലൈനിലൂടെ ആഹാരം ഓര്‍ഡര്‍ ചെയ്യുന്ന വീടുകളിലെയും സ്ഥാപനങ്ങളിലെയും പെണ്‍കുട്ടികളുമായി ചങ്ങാത്തം കൂടി പീഡനത്തിനിരയാക്കിയ ഡെലിവറി ബോയ് പിടിയില്‍. തിരുവനന്തപുരം കമലേശ്വരം ആര്യന്‍കുഴി റോഡിനു സമീപം വാടകയ്ക്കു താമസിക്കുന്ന വള്ളക്കടവ് മുക്കോലയ്ക്കല്‍ ഇടവിളാകത്തു വീട്ടില്‍ അഖിലിനെയാണ് വിതുര പോലീസ് അറസ്റ്റുചെയ്തത്.

ഇത്തരത്തില്‍ ഓര്‍ഡര്‍ ചെയ്യുന്ന ആഹാരം കൊടുക്കാന്‍ വന്ന് പരിചയപ്പെട്ട വിതുര സ്വദേശിയായ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയ കേസിലാണ് 21കാരന്‍ അഖില്‍ പിടിയിലായത്. ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന പെണ്‍കുട്ടികളുമായി ചങ്ങാത്തംകൂടി വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

അങ്ങനെയാണ് വിതുര സ്വദേശിയായ പെണ്‍കുട്ടിയുമായും പ്രതി അടുപ്പത്തിലാകുന്നത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഈ മാസം 24ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഫോണ്‍ വിളികള്‍ പരിശോധിച്ചതില്‍നിന്നു ലഭിച്ച വിവരം അനുസരിച്ച് വിതുര സിഐ അജയ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് എറണാകുളം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടിയില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതി അഖിലിനെ പോലീസ് പിടികൂടിയത്. തന്നെ നിര്‍ബന്ധപൂര്‍വം ലൈംഗികമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

അതേസമയം, രണ്ടുവര്‍ഷം മുമ്പ് വട്ടിയൂര്‍ക്കാവില്‍ ഡെലിവറി ബോയ് ആയി ജോലി നോക്കുമ്പോള്‍ ഒരു പെണ്‍കുട്ടിയുമായി അഖില്‍ ഒളിച്ചോടിയിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ഇടപെട്ട് വിവാഹം നടത്തി. ഈ ബന്ധത്തില്‍ എട്ടു മാസം പ്രായമുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്.

Exit mobile version