അബുദാബിയില്‍ നിന്നെത്തി ഊട്ടിയിലേക്ക് വിനോദയാത്ര: തിരിച്ചെത്തിയപ്പോഴേക്കും വീട്ടില്‍ നിന്നും 33 പവന്‍ സ്വര്‍ണവും 5,000 രൂപയും കവര്‍ന്നു

പെരിന്തല്‍മണ്ണ: വീട്ടുകാര്‍ ഊട്ടിയിലേക്ക് വിനോദയാത്ര പോയി തിരിച്ചെത്തിയപ്പോഴേക്കും വീട്ടില്‍ നിന്നും 33 പവന്‍ സ്വര്‍ണവും 5,000 രൂപയും വാച്ചുകളും കവര്‍ന്നു.

പെരിന്തല്‍മണ്ണ അമ്മിനിക്കാട് അങ്ങാടിക്ക് സമീപം ആലങ്ങാടന്‍ അഷ്‌റഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചുമരിലെ അലമാരയില്‍ പഴയവസ്ത്രങ്ങളും മറ്റും വെച്ചിരുന്നതിന് അടിയില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് കളവു പോയത്.

ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അഷ്‌റഫും ഭാര്യയും മുതിര്‍ന്ന രണ്ടു മക്കളും ഊട്ടിയിലേക്ക് വിനോദയാത്ര പോയത്. തിങ്കളാഴ്ച രാത്രി 11ന് തിരിച്ചെത്തുകയും ചെയ്തു. അബൂദാബിയില്‍ ജോലി ചെയ്യുന്ന അഷ്‌റഫും മകനും മൂന്നാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. പെട്ടെന്നുള്ള തീരുമാനമായതിനാല്‍ യാത്രാവിവരം അധികമാരോടും പറഞ്ഞിട്ടുണ്ടായിരുന്നില്ല.

വീടിന്റെ മുന്‍വശത്തെ രണ്ടുപാളി വാതിലിന്റെ ലോക്ക് കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. കിടപ്പുമുറിയില്‍ ചുമരില്‍ മരനിര്‍മിത വാതിലുകളോടെയുള്ള അലമാരയിലായിരുന്നു ആഭരണങ്ങള്‍. ഇത് കുത്തിത്തുറന്നാണ് വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ടിട്ടുണ്ട്.

35 പവനാണ് വീട്ടില്‍ സൂക്ഷിച്ചിരുന്നതെങ്കിലും മോഷ്ടാവ് വസ്ത്രങ്ങള്‍ വാരിവലിച്ചിടുന്നതിനിടയില്‍ ഓരോ പവനുള്ള രണ്ടു കോയിനുകള്‍ അലമാരക്ക് ഇടയില്‍ വീണു. ഇത് പിന്നീട് പോലീസ് കണ്ടെടുത്തു. നഷ്ടപ്പെട്ടതില്‍ 15 പവന്‍ മൂന്നാഴ്ചയോളം മുമ്പ് പുതുതായി വാങ്ങിയതാണെന്ന് വീട്ടുകാര്‍ പറഞ്ഞു. സ്ഥിരമായി വീട്ടില്‍ സൂക്ഷിക്കുന്ന എട്ടുപവനോളം സ്വര്‍ണാഭരണങ്ങള്‍ യാത്രയില്‍ അഷ്‌റഫിന്റെ ഭാര്യ ഷാഹിദ ദേഹത്തണിഞ്ഞതിനാല്‍ നഷ്ടപ്പെട്ടില്ല.

വീടിന് സമീപത്ത് രാത്രി വൈകിയും പ്രവര്‍ത്തിക്കുന്ന കോഫി ഹൗസും അല്‍പം മാറി വീടുകളുമുണ്ട്. മോഷണവിവരമറിഞ്ഞയുടനെ അഷ്‌റഫ് പെരിന്തല്‍മണ്ണ പോലീസില്‍ വിവരമറിയിച്ചതോടെ മിനിറ്റുകള്‍ക്കകം പോലീസ് സ്ഥലത്തെത്തി വീടും പരിസരവും പരിശോധിച്ചു.

പെരിന്തല്‍മണ്ണ ഡിവൈഎസ്പി പിഎം സന്തോഷ്‌കുമാര്‍, സിഐ സുനില്‍ പുളിക്കല്‍, എസ്‌ഐ സികെ നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച രാവിലെ മലപ്പുറത്ത് നിന്നും ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ മണംപിടിച്ച് വീടിന് അല്‍പം മാറി നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ പോയി നിന്നു. സമീപത്തെ വീടുകളിലും കെട്ടിടങ്ങളിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ച് പരിശോധിക്കുകയാണ്.

Exit mobile version