ഇഷ്ടങ്ങള്‍ക്കും അനിഷ്ടങ്ങള്‍ക്കും പ്രസക്തിയില്ല, വിശ്വാസങ്ങളും നിലപാടുകളും മാറ്റിവച്ച് സര്‍ക്കാര്‍ നിര്‍ദേശം നടപ്പാകും; യതീഷ് ചന്ദ്ര

ശബരിമലയില്‍ കണ്ടത് തന്റെ ജോലി മാത്രമാണെന്നും സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ് താനെന്നും വ്യക്തമാക്കി

തിരുവനന്തപുരം: ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള യുവ ഐപിഎസുകാരന്‍ യതീഷ് ചന്ദ്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ശബരിമലയില്‍ കണ്ടത് തന്റെ ജോലി മാത്രമാണെന്നും സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ് താനെന്നും വ്യക്തമാക്കി. അവിടെ ഇഷ്ടങ്ങള്‍ക്കും അനിഷ്ടങ്ങള്‍ക്കും പ്രസക്തിയില്ല. വിശ്വാസങ്ങളും നിലപാടുകളും മാറ്റിവച്ചാണ് സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാന്‍ ഇറങ്ങുന്നതെന്നും യതീഷ്ചന്ദ്ര വ്യക്തമാക്കി. വനിത മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് യതീഷ് ചന്ദ്ര നിലപാട് വ്യക്തമാക്കിയത്.

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എപ്പോഴും 50 ശതമാനം ആളുകളെ മാത്രമേ സംതൃപ്തരാക്കാന്‍ പറ്റൂ. വീട് ഒഴിപ്പിക്കുന്ന കേസുണ്ടായാല്‍ ഒഴിപ്പിച്ചുകിട്ടിയവര്‍ക്കു സ്‌നേഹം തോന്നും. ഒഴിഞ്ഞവര്‍ക്ക് അടങ്ങാത്ത അമര്‍ഷവും. സേനയുടെ ഗതികേടാണിത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ആളുകളിങ്ങനെ വേര്‍തിരിക്കുന്നതു കാണുമ്പോള്‍ അത്ഭുതം തോന്നും. നൂറ് ദിവസം ആയിട്ടേയുള്ളു നമ്മള്‍ പ്രളയം അതിജീവിച്ചിട്ട്. അന്ന് ആരും ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ലിമും ആയിരുന്നില്ല.

പ്രളയസമയത്തു സ്വന്തം കുടുംബത്തിന്റെ അവസ്ഥപോലും നോക്കാതെയാണു പല പൊലീസ് ഉദ്യോഗസ്ഥരും കര്‍മനിരതരായത്. ഒടുവില്‍ എല്ലാം കഴിഞ്ഞപ്പോള്‍ പൊലീസുകാരുടെ ജാതിയും മതവും അന്വേഷിക്കുന്നത് എന്തിനാണ്?. അന്ന് നല്ലവരായിരുന്ന പൊലീസ് ഇപ്പോഴെങ്ങനെ മോശക്കാരാകും. കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മുഴുവന്‍ വേദനയാണിതെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

Exit mobile version