അധികാരത്തിലേറി പത്തു ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും: വിജയിച്ച മൂന്ന് സംസ്ഥാനങ്ങള്‍ക്കും രാഹുല്‍ ഗാന്ധിയുടെ ഉറപ്പ്‌

ഡല്‍ഹി: ബിജെപിയുടെ അടിവേരുവെട്ടി പിടിച്ചടക്കിയ മൂന്ന് സംസ്ഥാനങ്ങളിലേയും കാര്‍ഷിക കടങ്ങള്‍ ഉടനെ എഴുതി തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരത്തിലെത്തി പത്തുദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കാര്‍ഷിക കടം എഴുതിത്തള്ളുന്നതിനെ സംബന്ധിച്ച തീരുമാനങ്ങള്‍ കൈകൊള്ളും. ഡല്‍ഹിയില്‍ നടന്ന പത്രസമ്മളനത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണ സമയം തന്നെ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍ ഉഴലുമ്പോഴാണ് വിജയിച്ച മൂന്നിടങ്ങളിലും ആശ്വാസകരമായ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

അശോക് ഗെഹ് ലോത്തിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതായുള്ള പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെയായിരുന്നു രാഹുലിന്റെ ഈ പ്രതികരണം. മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍ നാഥിനെ തിരഞ്ഞെടുത്തതായുള്ള പ്രഖ്യാപനം വ്യാഴാഴ്ച്ച വന്നിരുന്നു. ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിലും ഉടന്‍ തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Exit mobile version