ക്ഷേത്രത്തിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിവാദം; തൃപ്തി ദേശായിക്ക് മഹാരാഷ്ട്രയില്‍ പ്രവേശന വിലക്ക്

മുംബൈ: മഹാരാഷ്ട്രയിലെ ഷിര്‍ദി മേഖലയില്‍ ആക്ടിവിസ്റ്റ് തൃപ്തി ദേശായിക്ക് പ്രവേശന വിലക്ക്. ഷിര്‍ദിയിലെ സായിബാബാ ക്ഷേത്രത്തിലെ വസ്ത്രധാരണനിര്‍ദേശവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

കടുത്ത ഭാഷയിലായിരുന്നു ക്ഷേത്രത്തിലെ വസ്ത്രധാരണ നിര്‍ദേശങ്ങള്‍ക്കെതിരെ തൃപ്തി പ്രതികരിച്ചത്. ‘ഭക്തര്‍ മാന്യമായ വസ്ത്രങ്ങള്‍ ധരിക്കണ’മെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ബോര്‍ഡ് ക്ഷേത്രത്തിന്റെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.

ഇതിനെതിരെയാണ് തൃപ്തി രംഗത്തെത്തിയത്. ക്ഷേത്രത്തിനുള്ളില്‍ ‘ഭക്തര്‍ മാന്യമായ വസ്ത്രങ്ങള്‍ ധരിക്കണ’ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യപ്പെട്ട തൃപ്തി, അല്ലാത്തപക്ഷം താനും മറ്റ് ആക്ടിവിസ്റ്റുകളും ചേര്‍ന്ന് നേരിട്ടെത്ത് നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.

തുടര്‍ന്ന് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മേഖലയിലെ ക്രമസമാധാന നില കണക്കിലെടുത്താണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് തൃപ്തിക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയത്. ‘പൂജാരിമാര്‍ പാതി നഗ്‌നരായി നില്‍ക്കുന്നതില്‍ ഭക്തര്‍ എതിര്‍പ്പ് പ്രകടിപ്പിക്കാറില്ല.

അതുപോലെ ഭക്തര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഡ്രസ് കോഡ് ഏര്‍പ്പെടുത്തരുതെന്നും ഭക്തനെയോ ഭക്തയെയോ അവര്‍ ധരിക്കുന്ന വസ്ത്രം നോക്കി അളക്കരുതെന്നും’ തൃപ്തി ദേശായി പറഞ്ഞിരുന്നു. ബോര്‍ഡുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ഡിസംബര്‍ പത്തിന് നേരിട്ടെത്തി നീക്കം ചെയ്യുമെന്ന് വ്യക്തമാക്കിയത്.

പിന്നാലെയാണ് പ്രവേശന വിലക്കെത്തിയിരിക്കുന്നത്. ഡിസംബര്‍ പതിനൊന്ന് വരെ തൃപ്തിക്ക് ഷിര്‍ദി മുന്‍സിപ്പല്‍ പരിധിക്കുള്ളില്‍ പ്രവേശിക്കാനാകില്ലെന്നാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഗോവിന്ദ് ഷിണ്ഡെ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

Exit mobile version