കൊറോണയെ നേരിടുന്നതില്‍ മാത്രമല്ല കേരളം നമ്പര്‍ വണ്‍, വേറെയുമുണ്ട് നേട്ടങ്ങള്‍; കേരളത്തെ വാഴ്ത്തി നരവംശ ശാസ്ത്രജ്ഞന്‍

കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ മികച്ച മുന്നേറ്റം നടത്തിയ കേരളത്തെ പ്രശംസിച്ച് നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു, അഭിനന്ദനങ്ങള്‍ അറിയിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കൊറോണ പ്രതിരോധത്തില്‍ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച കേരളത്തിന് പ്രശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് നരവംശ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ജേസണ്‍ ഹിക്കല്‍.

കൊറോണയെ നേരിടുന്നതില്‍ മാത്രമല്ല, സുസ്ഥിര വികസന സൂചികയിലും കേരളത്തിന്റെ പ്രകടനം മികച്ചതാണെന്നും ഇതില്‍ ഇന്ത്യ, ചൈന രാജ്യങ്ങളെ കേരളം കടത്തിവെട്ടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ വാഴ്ത്തിയ അദ്ദേഹം ട്വിറ്ററില്‍ ഗ്രാഫ് സഹിതം ട്വീറ്റ് ചെയ്തു.

‘ഈയിടെ കൊറോണയ്‌ക്കെതിരായ ഉജ്ജ്വല പ്രകടനത്തിന്റെ പേരില്‍ കേരളം ശ്രദ്ധയാകര്‍ഷിച്ചപ്പോള്‍ സുസ്ഥിര വികസന സൂചികയോട് ഇത് ചേര്‍ത്തു നോക്കണമെന്ന് തോന്നി. അവിടെയും ഫലം മികച്ചതാണ്: (കേരളം) ആദ്യ 15-ല്‍ വരുന്നുണ്ട്. ഇന്ത്യയേക്കാളും ചൈനയേക്കാളും എത്രയോ മികച്ചത്…’ എന്ന് ജേസണ്‍ ഹിക്കല്‍ ട്വീറ്റ് ചെയ്തു.

‘കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം ചൈനയേക്കാള്‍ അല്‍പം മാത്രം പിറകിലാണ്. വിദ്യാഭ്യാസത്തില്‍ ചൈനയേക്കാള്‍ ഭേദമാണ്. (മാലിന്യം) പുറന്തള്ളുന്നതും ദ്രവ്യ പാദമുദ്രയും (Material Footprint) ഗണ്യമായ തോതില്‍ കുറവാണ്.’ ഹിക്കല്‍ ട്വിറ്ററിലൂടെ പറയുന്നു.

മുമ്പും കേരളത്തെ പ്രശംസിച്ച് ഹിക്കല്‍ രംഗത്തെത്തിയിരുന്നു. കൊറോണയെ നേരിടുന്നതിലെ കേരള മാതൃക സംബന്ധിച്ചുള്ള ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് അദ്ദേഹം ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു. ‘കൊറോണയോട് തുടക്കത്തിലേയുള്ള കേരളത്തിന്റെ പ്രതികരണം 30 ദശലക്ഷം ജനസംഖ്യയില്‍ മരണസംഖ്യ നാലില്‍ നിര്‍ത്തി. ഇത് സ്വയംപ്രഖ്യാപിത ‘ഒന്നാം ലോകത്തെ’ നാണിപ്പിക്കുന്നു. ബ്രിട്ടനില്‍ ഒഴിവാക്കാമായിരുന്ന മരണനിരക്കിനെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു.’ – മന്ത്രി ശൈലജയെക്കുറിച്ചുള്ള വാര്‍ത്ത ഷെയര്‍ ചെയ്ത് ഹിക്കല്‍ കുറിച്ചു.

യൂണിവേഴ്സിറ്റി ഓഫ് വിര്‍ജീനിയ, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ്, യൂണിവേഴ്സിറ്റി ഓഫ് ലണ്ടന്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യാപകനും ബെസ്റ്റ് സെല്ലറായ ‘ദി ഡിവൈഡ്’ അടക്കമുള്ള ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ജേസണ്‍ ഹിക്കല്‍.

Exit mobile version