മരുമകന്‍ തട്ടിക്കൊണ്ടുപോയി ഗുരുതരമായി പരുക്കേല്‍പ്പിച്ച ഗൃഹനാഥന്‍ മരിച്ചു; യുവാവ് ഒളിവില്‍

കാസര്‍കോട്: മരുമകന്‍ തട്ടിക്കൊണ്ടുപോയി ഗുരുതരമായി പരുക്കേല്‍പ്പിച്ച ഗൃഹനാഥന്‍ മരിച്ചു. ജോഡ്ക്കല്‍ ബേക്കൂര്‍ സ്വദേശി അല്‍ത്താഫ് (52) ആണ് കൊല്ലപ്പെട്ടത്. മരുമകന്‍ ബന്തിയോട് കുക്കാറിലെ ഷബീര്‍ മൊയ്തീന്‍ ഒളിവിലാണ്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷബീര്‍ മൊയ്തീന്‍. മംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ഷബീര്‍ മൊയ്തീനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

അല്‍ത്താഫിന്റെ മകള്‍ സറീനയുടെ ഭര്‍ത്താവാണ് ഷബീര്‍ മൊയ്തീന്‍. കഴിഞ്ഞ ഞായറാഴ്ചയാണ് അല്‍ത്താഫിനെയും രണ്ട് മക്കളിലൊരാളെയും രാത്രി കാറില്‍ തട്ടിക്കൊണ്ടു പോയത്.

മയക്കുമരുന്നിന് അടിമയായ ഷബീര്‍ ഭാര്യ സറീനയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഇതേ തുടര്‍ന്ന് അല്‍ത്താഫ് ഏതാനും ദിവസം മുമ്പ് മകളെ ബേക്കൂരിലെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഈ വൈരാഗ്യമാണ് അല്‍ത്താഫിനെയും രണ്ട് മക്കളിലൊരാളെയും തട്ടിക്കൊണ്ടു പോകാനിടയാക്കിയത്.

അല്‍ത്താഫിനെ കാറില്‍ കയറ്റികൊണ്ടുപോയി മര്‍ദ്ദിച്ച്, കൈ ഞരമ്പു മുറിച്ച ശേഷം മംഗളൂരുവില്‍ വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു.

Exit mobile version