ഇനിയും വേണം പ്രാര്‍ത്ഥനകളും സഹായങ്ങളും; നടി ശരണ്യയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി

തിരുവനന്തപുരം: ട്യൂമര്‍ ബാധിച്ച നടി ശരണ്യയുടെ ഏഴാമത്തെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ചൊവ്വാഴ്ച രാവിലെ ശരണ്യയെ ശ്രീചിത്ര ഹോസ്പിറ്റലില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തു.

എന്നാല്‍ ശസ്ത്രക്രിയയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ പുറത്തറിഞ്ഞിട്ടില്ല. എത്രത്തോളം വിജയകരമായെന്നു പ്രധാന സര്‍ജനെ കണ്ടാലേ വ്യക്തമാകൂ എന്നും നടി സീമ ജി നായര്‍ വ്യക്തമാക്കി. ശരണ്യയുടെ അവസ്ഥ പുറത്തു അറിയിച്ചതും ആശുപത്രിയില്‍ കൊണ്ട്‌പോകുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് ഒപ്പം നിന്നതും സീമയാണ്.

‘ശരണ്യയുടെ ശസ്ത്രക്രിയ കഴിഞ്ഞു. ശസ്ത്രക്രിയ വിജയമായിരുന്നെകില്‍ പോലും പൂര്‍ണമായും വിജയിച്ചു എന്ന് പറയാനായിട്ടില്ല അത് ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെ മെയിന്‍ സര്‍ജന്‍ വരുമ്പോഴേ വ്യക്തമാകൂ. കാരണം അവളെ ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോള്‍ തന്നെ വലതു ഭാഗം തളര്‍ന്ന അവസ്ഥയായിരുന്നു. റിക്കവര്‍ ചെയ്യാന്‍ പറ്റുമോ എന്നതിനെക്കുറിച്ചും ഒരു വ്യക്തത വരണമെങ്കില്‍ നാളെ പ്രധാന സര്‍ജന്‍ വന്നാലേ അറിയാന്‍ പറ്റൂ.

ബ്രെയിനിനോട് ചേര്‍ന്നാണ് ട്യൂമര്‍ ഉണ്ടായിരുന്നത്. അതെടുത്തു മാറ്റിയാല്‍ വ്യത്യാസം വരുമെന്നായിരുന്നു നമ്മള്‍ പ്രതീക്ഷിച്ചതു. പക്ഷേ അത് എത്രത്തോളം
വിജയകരമായിരുന്നു എന്ന് നാളെയെ പറയാന്‍ പറ്റൂ. അവള്‍ക്ക് ഇനിയും തുടര്‍ന്ന് സഹായങ്ങള്‍ വേണം. ഇപ്പോള്‍ കിട്ടുന്നത് ഒരു പത്തു രൂപയാണെങ്കില്‍ പോലും അത് വളരെ ആശ്വാസമാണ് അത്യാവശ്യവുമാണ്. ഞങ്ങള്‍ക്ക് അത് വലിയ തുകയാണ്. ഇനിയും ധാരാളം സഹായം കിട്ടിയാല്‍ മാത്രമേ നമുക്ക് മുന്നോട്ട് പോകാന്‍ പറ്റൂ. സുമനസുകള്‍ സഹായിക്കണം. അവളെ ഞങ്ങള്‍ക്ക് ഒന്ന് എഴുന്നേല്‍പിച്ച് ഇരുത്തണം അതിനു എല്ലാവരും അവളെ സഹായിക്കണം’ – സീമ ജി നായര്‍ അഭ്യര്‍ഥിച്ചു.

ആറ് വര്‍ഷം മുന്‍പാണ് ശരണ്യയ്ക്ക് ട്യൂമര്‍ബാധ സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് രോഗം ഭേദമായെന്ന് കരുതിയെങ്കിലും ഓരോ വര്‍ഷവും ട്യൂമര്‍ മൂര്‍ധന്യാവസ്ഥയില്‍ തന്നെ തിരികെ വരികയും ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയുംചെയ്യേണ്ട അവസ്ഥയായിരുന്നു. ഏഴ് മാസം മുന്‍പാണ് ശരണ്യയ്ക്ക് ആറാമത്തെ ശസ്ത്രക്രിയ നടന്നത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ശരണ്യയെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് സീരിയല്‍ രംഗത്തെ താരങ്ങള്‍ രംഗത്ത് വന്നിരുന്നു.

Exit mobile version