തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകം; അമ്മയ്ക്ക് നേരിട്ട് പങ്കില്ല, ജാമ്യത്തില്‍ വിട്ടു

തൊടുപുഴ: തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകത്തില്‍ അമ്മയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. പ്രതി അരുണ്‍ ആനന്ദിനെ സംരക്ഷിച്ചതിനും കുറ്റം മറച്ച് വച്ചതിനുമാണ് പോലീസ് യുവതിയ്ക്ക് എതിരെ കേസെടുത്തത്. എന്നാല്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളിത്തമില്ലാത്തതിനാല്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ഏഴ് വയസ്സുകാരന്റെ കൊലപാതകത്തില്‍ അമ്മ അഞ്ജന(36)യെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അരുണ്‍ ആനന്ദിനെ മാത്രം പ്രതി ചേര്‍ത്ത് കേസില്‍ യുവതിയെ സാക്ഷിയാക്കാനായിരുന്നു പോലീസിന്റെ ആദ്യ നീക്കം. എന്നാല്‍ അമ്മയ്ക്ക് എതിരെ കേസ് എടുക്കണമെന്ന് കാണിച്ച് ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് നല്‍കിയതോടെ പോലീസ് യുവതിയെ കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നു.

ഐപിസി 201, 212 വകുപ്പുകള്‍ അനുസരിച്ച് കുറ്റവാളിയെ സംരക്ഷിച്ചതിനും കുട്ടിയെ അരുണ്‍ നിരന്തരം മര്‍ദ്ദിച്ചിട്ടും ഇക്കാര്യം മറച്ചുവച്ചതിനുമാണ് കേസ്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. അതേസമയം ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശം അനുസരിച്ച് കുട്ടിയുടെ അമ്മയ്ക്ക് എതിരെ ജെജെ ആക്ട് പോലീസ് ചുമത്തിയിട്ടില്ല.

മാനസിക ചികിത്സയ്ക്ക് വിധേയയായ യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു. കുട്ടിയുടെ അമ്മൂമ്മയുടെ രഹസ്യ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് പോലീസ് നടപടി. അമ്മൂമ്മ ഇടുക്കി കോടതിയില്‍ കഴിഞ്ഞ ദിവസം രഹസ്യമൊഴി നല്‍കിയിരുന്നു.

ഏഴുവയസ്സുകാരന്റെ ഇളയ സഹോദരന്‍ ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശം അനുസരിച്ച് തിരുവനന്തപുരത്ത് മുത്തശ്ശനും മുത്തശ്ശിയ്‌ക്കൊപ്പമാണ് കഴിയുന്നത്.

Exit mobile version