പോസ്റ്റല്‍ വോട്ട് തിരിമറി: പോലീസുകാരന് സസ്‌പെന്‍ഷന്‍; ക്രെംബ്രാഞ്ച് കേസെടുത്തു

തിരുവനന്തപുരം: പോലീസിലെ പോസ്റ്റല്‍ വോട്ട് വിവാദത്തില്‍ ക്രെംബ്രാഞ്ച് കേസെടുത്തു. ഐആര്‍ ബറ്റാലിയനിലെ പോലീസുകാരന്‍ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്തു.

വോട്ടുകള്‍ നല്‍കാന്‍ നിര്‍ബന്ധിച്ചത് വൈശാഖാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. വൈശാഖിനെതിരെ ജനപ്രാതിനിധ്യനിയമപ്രകാരം കേസെടുത്തു. മറ്റുള്ളവര്‍ക്കെതിരെ വിശദമായ അന്വേഷണത്തിന് ശേഷം നടപടി എടുക്കും.

അതേസമയം തിരിമറിയിലെ പ്രധാന തെളിവായ ശ്രീപദ്മനാഭ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് നശിപ്പിച്ചതായി കണ്ടെത്തി. ഈ ഗ്രൂപ്പിലാണ് പോസ്റ്റല്‍വോട്ട് ശേഖരിക്കാനുള്ള ശബ്ദരേഖ അയച്ചത്.

പോസ്റ്റല്‍ ബാലറ്റ് വിവാദത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഡിജിപി ലോക്നാഥ് ബെഹ്‌റ ക്രൈം ബ്രാഞ്ച് മേധാവിക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ച് പൊതുവായ കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേകമായി ക്രൈം ബ്രാഞ്ച് അന്വേഷണം നടത്താനും ഡിജിപി ഉത്തരവിട്ടു.

വിവാദവുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ട് ശുപാര്‍ശ സഹിതം സംസ്ഥാന പോലീസ് മേധാവി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് അദ്ദേഹം അംഗീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

നേരത്തെ, ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നല്‍കിയ നിര്‍ദേശത്തിന്‍മേല്‍ ഇന്ന് വൈകിട്ടോട്ടെ നടപടി ഉണ്ടാകുമെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ പറഞ്ഞിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. സമഗ്ര അന്വേഷണത്തിനായി ടീക്കാറാം മീണ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. തട്ടിപ്പില്‍ പോലീസ് അസോസിയേഷന് പങ്കുണ്ടെന്ന കാര്യം പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയെന്നും ടിക്കാറാം മീണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Exit mobile version