രണ്ട് ലക്ഷം വോട്ടര്‍മാര്‍ക്ക് വീട്ടില്‍ വോട്ട്; 24 മുതല്‍ വോട്ട് ചെയ്യാം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം വോട്ടര്‍മാര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 80 വയസ്സ് പിന്നിട്ടവര്‍, കൊവിഡ് ബാധിതര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കാണ് ഈ സൗകര്യം. പിഴവില്ലാത്ത രീതിയില്‍ ഈ നടപടി പൂര്‍ത്തിയാക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.

80 വയസ്സ് പിന്നിട്ട 8 ലക്ഷത്തോളം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. രണ്ട് ലക്ഷത്തോളം ഭിന്നശേഷി വോട്ടര്‍മാരുമുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം രോഗമുക്തിയനുസരിച്ച് മാറും. ആബ്‌സെന്റി വോട്ടര്‍മാര്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് ഈ മൂന്നു വിഭാഗം വോട്ടര്‍മാര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അപേക്ഷാഫോം വോട്ടര്‍മാരുടെ വീടുകളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ എത്തിച്ചു. ഇത് പൂരിപ്പിച്ച് സമ്മതമറിയിച്ച 2 ലക്ഷത്തോളം പേര്‍ക്കാണ് വീട്ടില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നത്. ബാലറ്റ് പേപ്പര്‍ അച്ചടിച്ചതിനു ശേഷം ഈ മാസം 24 മുതല്‍ വോട്ടെടുപ്പിന്റെ തലേദിവസം വരെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കും.

അതത് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഈ വോട്ടര്‍മാരുടെ ലിസ്റ്റ് നല്‍കും. വോട്ടര്‍മാരുടെ സ്വകാര്യതയും, നടപടിക്രമങ്ങളിലെ സുതാര്യതയും ഉറപ്പ് വരുത്തും. സമയബന്ധിതമായി ഇത് പൂര്‍ത്തിയാക്കാന്‍ ഓരോ ജില്ലയിലും നാലംഗങ്ങളുള്ള മൂന്നൂറ് മുതല്‍ നാനൂറ് വരെ ടീമുകളെയാണ് നിയോഗിച്ചിരിക്കുന്നത്.

Exit mobile version