ആശുപത്രിയുടെ ചികിത്സാപ്പിഴവില്‍ കാഴ്ചശക്തി നഷ്ടപ്പെട്ട സംഭവം: സോനമോളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു

തൃശ്ശൂര്‍: തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം കാഴ്ചശക്തി നഷ്ടപ്പെട്ട ആറ് വയസുകാരിയുടെ തുടര്‍ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. പട്ടിക്കാട് സ്വദേശിയായ പെണ്‍കുട്ടി ഇപ്പോള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

സോനമോളുടെ വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തിയെന്നും അസുഖം എത്രയും വേഗം സുഖപ്പെടുത്താന്‍ ഉള്ള നടപടികളാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. അന്വേഷണത്തിന് സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലിനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

മാര്‍ച്ച് 18നാണ് കളിക്കുന്നതിനിടെ അബോധാവസ്ഥയിലായ 6 വയസ്സുകാരി സോനയെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെത്തിച്ചത്. അപസ്മാരമെന്നായിരുന്നു ചികിത്സിച്ച ഡോക്ടറുടെ കണ്ടെത്തല്‍. തുടര്‍ന്ന് അതിനുളള മരുന്നുകളും എടുത്തുതുടങ്ങി. എന്നാല്‍ രണ്ടു ദിവസത്തിനകം കുട്ടിയുടെ ശരീരമാകെ പോളകള്‍ പൊന്തി. കണ്‍പോളകള്‍ അടക്കാന്‍ കഴിയാത്ത അവസ്ഥയിലുമായി. തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ നിര്‍ബന്ധപൂര്‍വ്വം ആശുപത്രിയില്‍ നിന്ന് ഡിസചാര്‍ജ് വാങ്ങി. എന്നാല്‍ ഡിസ്ചാര്‍ജ് സമ്മറിയിലൊന്നും കുട്ടിയ്ക്ക് അപ്‌സ്മാരം ഉള്ളതായി രേഖപ്പെടുത്തിയിട്ടില്ല.

മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ മൂലമുണ്ടായ സ്റ്റീവന്‍ ജോണ്‍സണ്‍ സിന്‍ഡ്രോം എന്ന രോഗമാണ് കുട്ടിയ്‌ക്കെന്ന് കണ്ടെത്തിയിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ തൊലിപ്പുറത്തെ അസുഖം ഭേദമായി. കോയമ്പത്തൂരില്‍ രണ്ടു തവണ കണ്ണിന്റെ ശസ്ത്രക്രിയ നടത്തി. ഒരു ശസ്ത്രക്രിയ കൂടി നടത്തിയാലേ കണ്ണിന്റെ കാഴ്ച പഴയ നിലയിലാകൂ. എന്നാല്‍ ചികിത്സാ പിഴവുണ്ടായിട്ടില്ലെന്ന് ജൂബിലി മിഷന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു

സ്ഥിരവരുമാനം പോലുമില്ലാത്ത കുടുംബത്തിന് കഴിഞ്ഞ രണ്ടു മാസത്തിനിടെ വലിയ തുകയാണ് ചികിത്സയ്ക്കായി വേണ്ടി വന്നത്. ഇതിനിടെ സര്‍ക്കാര്‍ ഇടപെട്ടതിന്റെ ആശ്വാസത്തിലാണ് കുടുംബം.

Exit mobile version