കള്ളവോട്ട് ആരോപണം സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍; അന്വേഷണം ആരംഭിച്ചു, കുറ്റക്കാര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പിലാത്തറ പത്തൊന്‍പതാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ട്. പത്മിനി, സെലീന, സുമയ്യ എന്നിവര്‍ കള്ളവോട്ട് ചെയ്‌തെന്ന് ടിക്കാറാം മീണ വാര്‍ത്ത സമ്മേളനത്തില്‍ സ്ഥിരീകരിച്ചു.

പഞ്ചായത്ത് അംഗം സെലീനയും മുന്‍ പഞ്ചായത്ത് അംഗം സുമയ്യയും പത്തൊന്‍പതാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാരല്ല. ഇവര്‍ രണ്ട് പേരും ബൂത്ത് മാറി വോട്ട് ചെയ്തു. യഥാര്‍ഥ ബൂത്തില്‍ ഇവര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ നിലവില്‍ വ്യക്തതയില്ല. രേഖകളെല്ലാം സ്റ്റോങ് റൂമിലാണെന്നും അത് പരിശോധിച്ചാല്‍ മാത്രമെ അവിടെ വോട്ട് ചെയ്‌തോ എന്ന കാര്യത്തില്‍ വ്യക്തത വരു എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. പത്മിനി എന്ന സ്ത്രീയാകട്ടെ പത്തൊന്‍പതാം നമ്പര്‍ ബൂത്തില്‍ രണ്ട് തവണ വോട്ട് ചെയ്യാനെത്തി.

കള്ളവോട്ട് ചെയ്ത മൂന്ന് പേര്‍ക്കും എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എംപി സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. എംപി സലീന പഞ്ചായത്ത് അംഗത്വം രാജി വച്ച് അന്വേഷണം നേരിടണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. പ്രിസൈഡിംഗ് ഓഫീസര്‍ക്ക് വീഴ്ച പറ്റിയെന്നും ടിക്കാറാം മീണ നിരീക്ഷിച്ചു.

വെബ് കാസ്റ്റിംഗ് ഇല്ലായിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയില്ലായിരുന്നു എന്നും വെബ് കാസ്റ്റിംഗ് സംവിധാനത്തിന്റെ വിജയമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെന്നും ടിക്കാറാം മീണ അവകാശപ്പെട്ടു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് കൈമാറാനാണ് തീരുമാനം.

കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന് ആരോപണം ദൃശ്യങ്ങള്‍ സഹിതമാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. ചെയ്തത് ഓപ്പണ്‍ വോട്ടാണെന്നും കള്ളവോട്ട് ചെയ്ത് ജയിക്കേണ്ട സാഹചര്യമില്ലെന്നും സിപിഎം പ്രതികരിക്കുകയും ചെയ്തിരുന്നു. കള്ളവോട്ട് ആരോപണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.

അതേസമയം, വോട്ട് വിവാദത്തില്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെ ഒരു നിഗമനത്തില്‍ എത്തി എന്നറിയില്ലെന്ന് ഇപി ജയരാജന്‍ പ്രതികരിച്ചു. യുഡിഎഫ് ആണ് കള്ളവോട്ട് ചെയ്തത്. കണ്ണൂരില്‍ ഓപ്പണ്‍ വോട്ടു ആണ് ചെയ്തതെന്നും ഇപി ജയരാജന്‍ പറഞ്ഞു.

Exit mobile version