‘പറ്റുന്നില്ലേല്‍ ഈ കാശ് തന്നിട്ട് വേറെ ഹോട്ടലില്‍ പോയാട്ടെ.. ഇവിടുത്തെ രീതിയിതാ’…. ഗുണ്ടാ ബസിന് പുറകേ ഗുണ്ടാ ഹോട്ടലും; വൈറലായി മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

ഗുണ്ടാ ബസിന് സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലില്‍ ഉണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ കെഎ ഷാജി

കല്ലട ബസില്‍ യാത്രക്കാര്‍ക്കുണ്ടായ ക്രൂര മര്‍ദ്ദനത്തിന്റെ വാര്‍ത്തയ്ക്ക് പിന്നാലെ സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലില്‍ ഉണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ കെഎ ഷാജി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജി തനിക്കുണ്ടായ ദുരനുഭവം പങ്കുവെയ്ക്കുന്നത്.

തൃശൂര്‍ കെഎസ്ആര്‍ടിസി യ്ക്കും റെയില്‍വേ സ്റ്റേഷനുമിടയിലെ അരമന റസ്റ്റോറന്റ്. തൊട്ടപ്പുറത്തെ സഫയറിലെ തിരക്കില്ലല്ലോ എന്ന് വിചാരിച്ച് കയറരുത്. കല്ലട പോലെ ഗുണ്ടകളും ക്രിമിനലുകളും നടത്തുന്നതിനാലാകാം ആരും കയറാത്തതെന്ന് ഷാജി ഫേസ്ബുക്ക് പേജില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

തൃശൂര്‍ കെ എസ് ആര്‍ ടി സി യ്ക്കും റയില്‍വേ സ്റ്റേഷനുമിടയിലെ അരമന റസ്റ്റോറന്റ്. തൊട്ടപ്പുറത്തെ സഫയറിലെ തിരക്കില്ലല്ലോ എന്ന് വിചാരിച്ച് കയറരുത്. കല്ലട പോലെ ഗുണ്ടകളും ക്രിമിനലുകളും നടത്തുന്നതിനാലാകാം ആരും കയറാത്തത്. അപ്പവും ഫിഷ് ഫ്രൈയും ഓര്‍ഡര്‍ ചെയ്ത് നോക്കുക. ഇരുപത് മിനിറ്റ് കഴിയാതെ കൊണ്ടുവരില്ല. ഗ്രേവിയില്ലേ എന്ന് ചോദിച്ചാല്‍ ഗുണ്ട മുരളും. അതിന് വേറെ ഇരുപത് മിനിറ്റാകും. മുപ്പത് രൂപയും ആകും. വേണമെങ്കില്‍ ഗ്രേവിയില്ലാതെ കഴിച്ചോളൂ… ഇല്ലെങ്കില്‍ കാത്തിരിക്കണം. ഇവിടെ ഫ്രീ ഗ്രേവിയില്ല. മൊതലാളി പറഞ്ഞിട്ടുണ്ട്. പറ്റുന്നില്ലേല്‍ ഈ കാശ് തന്നിട്ട് വേറെ ഹോട്ടലില്‍ പോയാട്ടെ.. ഇവിടുത്തെ രീതിയിതാ….

ഭക്ഷണം ശരാശരിയില്‍ താഴെ. ഒരു വിധം കഴിച്ച് കഴിഞ്ഞ് കാര്‍ഡ് കൊടുത്തപ്പോള്‍ അടുത്ത മുരളല്‍. മെഷീന്‍ കേടാണ്. എല്ലാ കാര്‍ഡും സ്വീകരിക്കുമെന്നു ബോര്‍ഡ് കണ്ട് കയറിയതാണ് എന്നും മെഷീന്‍ വര്‍ക്ക് ചെയ്യുന്നില്ലെങ്കില്‍ മുന്‍കൂര്‍ പറയുകയോ എഴുതി വയ്ക്കുകയോ ചെയ്തു കൂടേ എന്ന് ചോദിച്ചപ്പോള്‍ തെറിയോ തെറി. തിരിച്ച് പറയാന്‍ അറിയാത്തത് കൊണ്ടും അടി പേടിച്ചും വിട്ട് പോന്നു. കീശയിലെ ചില്ലറ നാണയങ്ങളടക്കം പെറുക്കിയപ്പോള്‍ ബില്‍ തുകയൊത്തു. അത് തികഞ്ഞില്ലായിരുന്നെങ്കില്‍…? ഓര്‍ക്കാന്‍ വയ്യ.

തനി ക്രിമിനല്‍സ്. സംശയമുള്ളവര്‍ പരീക്ഷിച്ച് നോക്കുക. അതിന് ശേഷം മാത്രം അരമന ബഹിഷ്‌കരിക്കുക. ഇതിന്റെ ഉടമ കല്ലട സുരേഷിന്റെ അമ്മാവന്‍ മുത്തുപ്പട്ടര്‍ ആകാനാണ് എല്ലാ സാധ്യതയും.

Exit mobile version