ദീര്‍ഘദൂര ബസുകളിലെ സ്ത്രീകളുടെ സീറ്റ് സ്ത്രീകള്‍ക്ക് തന്നെ: നിയമം ലംഘിച്ചാല്‍ നടപടി, വ്യാജപ്രചരണങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

കൊച്ചി: ദീര്‍ഘദൂര ബസുകളിലെ സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള സീറ്റില്‍ ഇരിക്കുന്ന പുരുഷന്‍മാരെ എഴുന്നേല്‍പ്പിക്കാന്‍ പാടില്ലെന്ന് നിയമമുള്ളതായി സമൂഹ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നതിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത്.

വ്യാജപ്രചരണം ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്തയാക്കിയതോടെയാണ് മുന്നറിയിപ്പമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയത്. പ്രചരിക്കുന്ന വാര്‍ത്ത നിയമപരമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ബസിലെ സംവരണ സീറ്റുകള്‍: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ദീര്‍ഘദൂര ബസുകളില്‍ സ്ത്രീകളുടെ സീറ്റില്‍ ആളില്ലെങ്കില്‍ പുരുഷന്‍മാര്‍ക്ക് യാത്രചെയ്യാം. പിന്നീട് സ്ത്രീകള്‍ കയറിയാല്‍ സീറ്റില്‍ നിന്ന് പുരുഷന്‍മാര്‍ എഴുന്നേറ്റ് നല്‍കണമെന്നാണ് നിയമം. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ എല്ലാ ബസുകളിലും 25 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ സര്‍വീസ് തുടങ്ങുന്ന സ്ഥലത്ത് വനിതകള്‍ ഇല്ലെങ്കില്‍ മാത്രം പുരുഷന്മാര്‍ക്ക് അനുവദിക്കാവുന്നതാണ്. യാത്രയ്ക്കിടയില്‍ സ്ത്രീകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ മുന്‍ഗണനാ ക്രമത്തിലുള്ള സീറ്റുകള്‍ ഒഴിഞ്ഞു കൊടുക്കുവാന്‍ പുരുഷന്മാരോട് കണ്ടക്ടര്‍ ആവശ്യപ്പെടേണ്ടതാണെന്നും അത് വനിതകള്‍ക്ക് ലഭ്യമാക്കേണ്ടതാണെന്നുമാണ് കെ.എസ്.ആര്‍.ടി.സി ഉത്തരവ് നല്‍കിയിരിക്കുന്നത്.

ബസുകളിലെ സംവരണ സീറ്റില്‍ നിയമംലഘിച്ച് യാത്രചെയ്താല്‍ പിഴയുള്‍പ്പെടെയുള്ള ശിക്ഷയുണ്ടാകുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു. നിയമം ലഘിച്ചാല്‍ മോട്ടോര്‍വാഹനവകുപ്പ് 100 പിഴ ഈടാക്കും. എന്നിട്ടും സീറ്റില്‍നിന്ന് മാറാന്‍ തയാറാകാതെ കണ്ടക്ടറോട് തര്‍ക്കിക്കുന്ന യാത്രക്കാരനെതിരേ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ക്രിമിനല്‍ നടപടി പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിക്കും.

ബസിലെ സംവരണ സീറ്റുകള്‍ ഇങ്ങനെയാണ്:

$ ബസുകളില്‍ 5% സീറ്റ് അംഗപരിമിതര്‍ക്ക്
(ആകെ സീറ്റില്‍ രണ്ടെണ്ണം)

$ 20% സീറ്റ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് (10%
സ്ത്രീകള്‍ക്ക്, 10% സീറ്റ് പുരുഷന്‍മാര്‍ക്ക്)
NB – ലിമിറ്റഡ് സ്റ്റോപ് , ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി
എന്നിവയ്ക്ക് മുകളിലുള്ള മറ്റു ക്ലാസുകളില്‍
ഇവര്‍ക്ക് 5 % മാത്രമാണ് റിസര്‍വേഷന്‍
(ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഉള്ള വാഹനങ്ങള്‍ക്ക്
ഇതും ബാധകമല്ല)

$ 25% സീറ്റുകള്‍ സ്ത്രീകള്‍ക്ക് (ഇതില്‍ 1 സീറ്റ്
ഗര്‍ഭിണികള്‍)

$ 5 % സീറ്റ് അമ്മയും കുഞ്ഞും

$ ഒരു സീറ്റ് ഗര്‍ഭിണിക്ക് (സ്വകാര്യ,
കെഎസ്ആര്‍ടിസി ബസുകളില്‍
ഗര്‍ഭിണികള്‍ക്കു സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.
എല്ലാ ബസുകളിലും ഒരു സീറ്റെങ്കിലും
ഗര്‍ഭിണികള്‍ക്കു നീക്കിവയ്ക്കണമെന്ന
നിര്‍ദേശമുള്‍പ്പെടുത്തി കേരള മോട്ടോര്‍
വാഹന നിയമം മനുഷ്യാവകാശ കമ്മിഷന്റെ
ഉത്തരവുപ്രകാരം ഭേദഗതി ചെയ്തിരുന്നു).

Exit mobile version