തിരക്കിനിടയില്‍ ബാക്കി വാങ്ങാതെ യാത്രക്കാരന്‍ ഇറങ്ങി, പുറകെ ഓടിച്ചെന്ന് തുക ഏല്‍പ്പിച്ച് കെഎസ്ആര്‍ടിസി കണ്ടക്ടര്‍; നിറഞ്ഞ സത്യസന്ധതയ്ക്ക് കൈയ്യടിച്ച് സൈബര്‍ലോകം

തൃശ്ശൂര്‍: മിക്കവര്‍ക്കും ബസ് യാത്രയ്ക്കിടെ പറ്റുന്ന അബദ്ധമാണ് ബാക്കി വാങ്ങാന്‍ മറന്നുപോകുന്നത്. എന്നാല്‍, ഓര്‍മ്മിച്ച് ബാക്കി തരുന്ന കണ്ടക്ടര്‍മാര്‍ വളരെ കുറവുതന്നെയാണ്, പലരും ബാക്കിയുടെ കാര്യം ചോദിക്കുമ്പോള്‍ മാത്രം ഓര്‍ക്കുന്നവരാണ്.

എന്നാല്‍ ചെയ്യുന്ന ജോലിയോടുള്ള ഒരു കെഎസ്ആര്‍ടിസി കണ്ടക്ടറുടെ സത്യസന്ധയാണ് ഇപ്പോള്‍ സൈബര്‍ലോകത്ത് വൈറല്‍. ആലുവയില്‍ നിന്നും തൃശൂരിലേക്ക് പോയ സൂപ്പര്‍ഫാസ്റ്റിലെ അനുഭവമാണ് യുവാവ് പങ്കുവച്ചിരിക്കുന്നത്. ചെങ്ങന്നൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ ആയ സൂരജിന്റെ സത്യസന്ധതയാണ് കൈയ്യടി നേടുന്നത്.

മാര്‍ച്ച് രണ്ടാം തീയതി ശനിയാഴ്ച രാത്രി 8 മണിക്ക് ആലുവക്കടുത്ത് അത്താണിയില്‍ നിന്നും തൃശ്ശൂരിലേക്ക് പാലക്കാടിനുള്ള ഒരു സൂപ്പര്‍ഫാസ്റ്റില്‍ യാത്ര ചെയ്യുകയുണ്ടായി. സാമാന്യം നല്ല തിരക്കായിരുന്നു ബസില്‍. മിക്ക സ്ഥലത്തുനിന്നും യാത്രക്കാര്‍ കയറാനും ഉണ്ടായിരുന്നു. ഈ തിരക്കിനിടയില്‍ ടിക്കറ്റ് കൊടുക്കുവാന്‍ കണ്ടക്ടര്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

ബസ് തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിന്റെ മുന്‍വശം ആളെ ഇറക്കുന്നതിനായി നിര്‍ത്തിയ സമയം, മുന്‍വശത്തെ ഡോറില്‍ കൂടി ഇറങ്ങിയ ഒരു ചെറുപ്പക്കാരന്‍ ഒരു ഓട്ടോയില്‍ കയറി പോകുവാന്‍ തുടങ്ങിയപ്പോള്‍ ഈ കണ്ടക്ടര്‍ ഒച്ചവെച്ച് ഓട്ടോ നിര്‍ത്തിച്ച് അതിന്റെ അടുത്തേക്ക് ചെന്നു.

ഈ സമയം ബസില്‍ ഉണ്ടായിരുന്നവര്‍ അയാള്‍ കണ്ടക്ടര്‍ക്ക് പൈസ കൊടുക്കാതെ പോയതാണെന്ന് പറയുന്നുണ്ടായിരുന്നു. എന്നാല്‍ അയാളുടെ കൈയില്‍നിന്ന് ടിക്കറ്റ് വാങ്ങി പുറകില്‍ രേഖപ്പെടുത്തിയ ബാക്കി നോക്കി അയാള്‍ക്ക് 425 രൂപ കൊടുക്കുകയാണ് ചെയ്തത്. ഈ പ്രവൃത്തിയില്‍ അത്ഭുതപ്പെട്ടുപോയ ആ ചെറുപ്പക്കാരന്‍, കണ്ടക്ടര്‍ എനിക്ക് വിളിച്ചു ബാക്കി തന്നു എന്ന് വളരെ ഉച്ചത്തില്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു.

തുക എത്ര വലുതോ ചെറുതോ എന്നതല്ല പ്രസക്തം, ചെയ്ത പ്രവൃത്തിയാണ് മഹത്തരം. ചെയ്യുന്ന ജോലിയോടും സ്ഥാപനത്തോടും കൂറും സത്യസന്ധതയുമുള്ള ഇത്തരക്കാരാണ് ആ സ്ഥാപനത്തിന്റെയും നാടിന്റെയും സമ്പത്ത്.

Exit mobile version