പാലക്കാട് വീട്ടമ്മയുടെ മൃതദേഹം ചാക്കില്‍ കണ്ടെത്തിയ സംഭവം: സ്വര്‍ണാഭരണം മോഷ്ടിക്കുന്നതിടെ കൊല, ആഭരണങ്ങള്‍ വില്‍ക്കുന്നതിനിടെ അയല്‍വാസികളായ യുവാക്കള്‍ പിടിയില്‍

പാലക്കാട്: പാലക്കാട് കാണാതായ വീട്ടമ്മയുടെ മൃതദേഹം ചാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വഴിത്തിരിവ്. ചുങ്കമന്ദം മാത്തൂരിലെ കുടതൊടിവീട്ടില്‍ ഓമന (63) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആളൊഴിഞ്ഞ വീടിന്റെ കട്ടിലിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ അയല്‍വാസികളായ ഷൈജു (29), ജിജിഷ് (27) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണാഭരണം മോഷ്ടിക്കാനായാണ് ഓമനയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം.

മാത്തൂരിനടുത്ത് കൂമന്‍കാട്ടിലാണ് സംഭവം. ശനിയാഴ്ച മുതല്‍ ഓമനയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. വീടിന് സമീപത്തുള്ള കൃഷിയിടത്തില്‍ പോയ ഓമനയെ പിന്നീട് കാണാതാവുകയായിരുന്നു. ഇവിടെ വച്ചു യുവാക്കള്‍ ചേര്‍ന്നു കൊലപ്പെടുത്തി ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം മൃതദേഹം സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ ഒളിപ്പിക്കുകയായിരുന്നു എന്നാണ് നിഗമനം.

ഞായറാഴ്ച രാവിലെ സ്വര്‍ണാഭരണം വില്‍ക്കാന്‍ ചെന്നപ്പോള്‍ ജ്വല്ലറി ജീവനക്കാര്‍ക്ക് തോന്നിയ സംശയമാണ് പ്രതികളിലേക്ക് എത്തിച്ചത്. തുടര്‍ന്നു ഇവരുടെ വീട്ടില്‍ നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണു മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. യുവാക്കള്‍ നിരന്തരം ലഹരിമരുന്നും മദ്യവും ഉപയോഗിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. ഓമനയുടെ ഭര്‍ത്താവ് പരേതനായ സഹദേവന്‍, മകള്‍- അജിത.

Exit mobile version