പരീക്ഷ നടത്താന്‍ സജ്ജം : പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും

exam | Bignewslive

ന്യൂഡല്‍ഹി : സെപ്റ്റംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ സജ്ജമാണെന്നും പരീക്ഷ റദ്ദാക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്നുമാണ് അറിയിക്കുന്നത്.

പരീക്ഷ റദ്ദാക്കുന്നത് സംബന്ധിച്ച നിലപാട് ഇന്ന് അറിയിച്ചില്ലെങ്കില്‍ കോടതി സ്വന്തം നിലയ്ക്ക് ഉത്തരവ് ഇറക്കുമെന്ന് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ ആറ് മുതല്‍ 16 വരെ പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സമയം ആകുമ്പോള്‍ കോവിഡ് നിയന്ത്രണ വിധേയമാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.

കോവിഡിനിടയിലും പ്ലസ്ടു പരീക്ഷ വിജയകരമായി നടത്തിയ സംസ്ഥാനമാണ് കേരളം. ഈ അനുഭവസമ്പത്ത് പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതിലും മുതല്‍ക്കൂട്ടാകുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും. 12ാം ക്ലാസ് മൂല്യനിര്‍ണയ മാനദണ്ഡങ്ങളില്‍ അതൃപ്തിയുള്ളവര്‍ക്ക് ഓഗസ്റ്റ് 15നും സെപ്റ്റംബര്‍ 15നുമിടയില്‍ എഴുത്ത് പരീക്ഷ നടത്താനാണ് സിബിഎസ്ഇ ആലോചിക്കുന്നത്. അതിനാല്‍ കേരളത്തില്‍ ആ കാലയളവില്‍ പ്ലസ് വണ്‍ വിഷയങ്ങളില്‍ എഴുത്തുപരീക്ഷ നടത്തുന്നതില്‍ തെറ്റില്ല എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. കേരളത്തിന്റെ വാദങ്ങളോട് സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്.

Exit mobile version