കിടക്ക ക്ഷാമം രൂക്ഷം : 3200 ഹോട്ടലുകളില്‍ ആശുപത്രികളൊരുക്കി കര്‍ണാടക

Covid centre | BIgnewslive

ബെംഗളുരു : ആശുപത്രികളില്‍ കിടക്ക ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ഹോട്ടലുകളില്‍ താല്ക്കാലിക സ്റ്റെപ്ഡൗണ്‍ ആശുപത്രികള്‍ സജ്ജീകരിച്ച് കര്‍ണാടക സര്‍ക്കാര്‍. 1200 ഹോട്ടലുകള്‍ സജ്ജമാക്കിക്കഴിഞ്ഞതായും 2000 ഇടങ്ങളിലേക്ക് കൂടി രണ്ട് ദിവസത്തിനകം ഇത് വ്യാപിപ്പിക്കുമെന്നും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.

വന്‍കിട ആശുപത്രികള്‍ക്ക് സമീപമുള്ള ഹോട്ടലുകളിലാണ് ആശുപത്രി സജ്ജീകരിക്കുക. ഹോട്ടല്‍ ഉടമകളുടെ സംഘടന ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സുവര്‍ണ ആരോഗ്യ സുരക്ഷാ ട്രസ്റ്റിന്റെ (എസ്എഎസ്ടി) പോര്‍ട്ടലിലും ഇവയുടെ വിവരങ്ങള്‍ ലഭ്യമാകും. ഇത്തരം ഹോട്ടലുകളിലെ ജീവനക്കാര്‍ക്ക് കോവിഡ് കുത്തിവെയ്പിന് മുന്‍ഗണന ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ബിബിഎംപി ഉദ്യോഗസ്ഥരുമായും പ്രൈവറ്റ് ഹോസ്പിറ്റല്‍സ് ആന്‍ഡ് നഴ്‌സിംഗ് ഹോംസ് അസോസിയേഷനുമായും ചര്‍ച്ച നടത്തുകയായിരുന്നു അദ്ദേഹം.

അതേസമയം കോവിഡ് ഭേദമായവര്‍ ഉടനടി ആശുപത്രി വിടണമെന്ന് മുഖ്യമന്ത്രി റെഡിയൂരപ്പ നിര്‍ദേശിച്ചു. ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടും തയാറാകാത്തവരാണ് ആശുപത്രികളില്‍ അധികവും. ഇത്തരം ആളുകളെ നിര്‍ബന്ധമായി ഡിസ്ചാര്‍ജ് ചെയ്യാന്‍ മുഖ്യമന്ത്രി ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ തുടര്‍ചികിത്സ വീട്ടിലാകാം. ബിബഎംപി വാര്‍റൂം വിവരങ്ങള്‍ പ്രകാരം നഗരത്തിലെ ആശുപത്രികളില്‍ കുറഞ്ഞത് 835 പേരെങ്കിലും 20 ദിവസത്തിലേറെയായി ചികിത്സയിലുണ്ട്. ഇതില്‍ 503 പേര്‍ 20-30 ദിവസം പിന്നിട്ടവരാണ്.

Exit mobile version