ആ കമന്റുകള്‍ വല്ലാതെ വേദനിപ്പിച്ചു, ജ്യേഷ്ഠതുല്യനായ ഒരാള്‍ തൃശ്ശൂരില്‍ മത്സരിക്കുമ്പോള്‍ ആശംസകള്‍ നേര്‍ന്നത് പാര്‍ട്ടി നോക്കിയിട്ടല്ല; ബിജു മേനോന്‍

സുരേഷ് ഗോപിക്ക് ആശംസകള്‍ നേര്‍ന്നതോടെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളാണ് താരത്തിന് നേരെ ഉയര്‍ന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളത്തില്‍ കളമൊരുങ്ങിയപ്പോള്‍ ചര്‍ച്ചയായത് തൃശ്ശൂര്‍ ആണ്. കാരണം മറ്റൊന്നുമല്ല ബിജെപി സ്ഥാനാര്‍ത്ഥിയായി നിന്ന സിനിമാ താരം സുരേഷ് ഗോപി തന്നെ. താരത്തിന് പ്രചാരണ വേളയില്‍ വലിയ പിന്തുണയും ജനക്കൂട്ടവുമാണ് ലഭിച്ചത്. താരത്തിന് പിന്തുണ പ്രഖ്യാപിച്ചും വോട്ട് അഭ്യര്‍ത്ഥിച്ചും വിജയാശംസകളും നേര്‍ന്ന് സിനിമാ രംഗത്ത് നിന്നുള്ളവര്‍ തന്നെ എത്തി. അതില്‍ ചര്‍ച്ചയായത് ബിജു മേനോന്റെ ആശംസയാണ്.

സുരേഷ് ഗോപിക്ക് ആശംസകള്‍ നേര്‍ന്നതോടെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളാണ് താരത്തിന് നേരെ ഉയര്‍ന്നത്. സമൂഹമാധ്യമങ്ങളില്‍ തെറിവിളിയും മറ്റുമായി വന്‍ പ്രതിഷേധം തന്നെയാണ് ഉയര്‍ന്നത്. ഇപ്പോള്‍ അതിനോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജു മേനോന്‍. സുരേഷ് ഗോപിക്കുവേണ്ടി വോട്ട് ചോദിച്ച് എത്തിയത് തെറ്റാണെന്ന് തോന്നിയിട്ടില്ലെന്ന് താരം പറയുന്നു. ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ജ്യേഷ്ഠ സ്ഥാനത്തുള്ള ഒരാള്‍ക്ക് വിജയാശംസകള്‍ നേരേണ്ടത് തന്റെ ബാധ്യതയും കടമയുമാണെന്ന വിശ്വാസത്തിലാണ് പ്രചാരണത്തിനു പോയത്. ചില കമന്റുകള്‍ കണ്ട് വിഷമം തോന്നിയിരുന്നു. എന്നാല്‍ ഞാന്‍ ചെയ്തത് തെറ്റാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. എന്റെ സഹപ്രവര്‍ത്തകനും ജ്യേഷ്ഠതുല്യനുമായ ഒരാള്‍ തൃശൂരില്‍ മത്സരിക്കുമ്പോള്‍ പാര്‍ട്ടിയോ മറ്റോ നോക്കിയിട്ടല്ല പിന്തുണക്കുന്നത്. അദ്ദേഹത്തിന് വിജയാശംസകള്‍ നേരേണ്ടത് എന്റെ ബാധ്യതയും കടമയുമാണെന്ന് തോന്നിയിട്ടാണ് ഞാന്‍ അവിടെ പോയത്. അതിന് ആളുകള്‍ പ്രതികരിച്ചു, അതില്‍ ചെറിയ വിഷമം തോന്നി. എന്നാല്‍ കുറച്ചുനാള്‍ കഴിയുമ്പോള്‍ ഇതിന്റെ വാസ്തവം ആളുകള്‍ തിരിച്ചറിയും.’ ബിജുമേനോന്‍ പറയുന്നു.

സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്‌നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും ബിജു മേനോന്‍ പ്രചാരണവേദിയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം തുടങ്ങിയത്.

Exit mobile version