‘ആസിഡ് ആക്രമണം എന്ന് കേള്‍ക്കുമ്പോള്‍ മരവിച്ചു പോകുന്ന എനിക്ക് ഈ സിനിമ ഇപ്പോള്‍ കാണാനാകില്ല, പക്ഷേ നിങ്ങള്‍ കാണണം’; ‘ഉയരെ’യെ കുറിച്ച് കങ്കണയുടെ സഹോദരി രംഗോലി

ആസിഡ് അത്രിക്രമത്തിന് ഇരയായ വ്യക്തി കൂടിയാണ് രംഗോലി

പാര്‍വതിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ഉയരെ’. ചിത്രത്തില്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ വേഷത്തിലാണ് താരം എത്തിയത്. നിരവധി പേരാണ് പാര്‍വതിയുടെ ‘പല്ലവി രവീന്ദ്രന്‍’ എന്ന കഥാപാത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്. ഇപ്പോഴിതാ താരത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണയുടെ സഹോദരിയായ രംഗോലി ചന്ദേല്‍. ആസിഡ് അത്രിക്രമത്തിന് ഇരയായ വ്യക്തി കൂടിയാണ് രംഗോലി. ട്വിറ്ററിലൂടെയാണ് താരം ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയത്.

‘ഉയരെ എന്ന ചിത്രം ഏറ്റവും മികച്ച സിനിമയായി വിലയിരുത്തപ്പെടുന്നു. ഇത് ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരാളുടെ കഥയാണ് പറയുന്നത്. ആസിഡ് ആക്രമണം എന്ന വാക്കു കേള്‍ക്കുമ്പോള്‍ തന്നെ മരവിച്ചു പോകുന്ന എനിക്ക് ഈ സിനിമയിപ്പോള്‍ കാണാനാകില്ല. ഒരിക്കല്‍ ഞാന്‍ ഈ മാനസിക ആഘാതത്തെ അതിജീവിക്കുമെന്നും ചിത്രം കാണുമെന്നും പ്രത്യാശ പുലര്‍ത്തുന്നു. പക്ഷേ നിങ്ങള്‍ എല്ലാവരോടും ഞാന്‍ ഈ ചിത്രം കാണണമെന്ന് അപേക്ഷിക്കുന്നു’ എന്നാണ് രംഗോലി ട്വീറ്റ് ചെയ്തത്.

കങ്കണ നടിയാകുന്നതിന് മുമ്പാണ് രംഗോലി ആസിഡ് ആക്രമണത്തിന് ഇരയായത്. രംഗോലിയുടെ കാമുകനാണ് മുഖത്ത് ആസിഡ് ഒഴിച്ചത്. പിന്നീട് കങ്കണ നടിയായതിന് ശേഷമാണ് രംഗോലി വിദഗ്ധ ചികിത്സക്കായി മുംബൈയിലേക്ക് താമസം മാറ്റുന്നത്. ആസിഡ് ആക്രമണത്തിന് ശേഷം 57 ശസ്ത്രക്രിയകള്‍ക്കാണ് രംഗോലി വിധേയയായത്. ആക്രമണത്തില്‍ രംഗോലിയുടെ ഒരു ചെവിയുടെ കേള്‍വി ശക്തി പൂര്‍ണ്ണമായി ഇല്ലാതാകുകയും ഒരു കണ്ണിന്റെ കാഴ്ചശക്തി 90 ശതമാനത്തോളം നശിക്കുകയും ചെയ്തിരുന്നു.

Exit mobile version