ജോയ് മാത്യ സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞു; വസ്ത്രം കോസ്റ്റിയൂം ഡിസൈനറുടെ മുഖത്തേക്ക് എറിഞ്ഞു; പ്രമോഷനും സഹകരിക്കുന്നില്ല; പരാതിയുമായി ‘ബൈനറി’ ടീം

‘ബൈനറി’ സിനിമയിലെ താരങ്ങൾ പ്രമോഷൻ പരിപാടികൾക്കടക്കം സഹകരിക്കില്ലെന്ന പരാതിയുമായി അണിയറക്കാർ. തങ്ങളുടെ ചിത്രത്തിൽ അഭിനയിച്ച താരങ്ങളിൽ ഭൂരിഭാഗവും പ്രൊമോഷണൽ പരിപാടികളിൽ സഹകരിക്കുന്നില്ലെന്ന് ടീം ആരോപിച്ചു. ജോയ് മാത്യു, കൈലാഷ് ഉൾപ്പെടെയുള്ള താരങ്ങൾ ഇതിൽ പെടുമെന്നും സംവിധായകൻ ജാസിക് അലി, സഹനിർമ്മാതാവും സംഗീത സംവിധായകനുമായ രാജേഷ് ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

അഭിനയിച്ച താരങ്ങൾ പ്രൊമോഷനുവേണ്ടി സഹകരിച്ചിട്ടില്ല. ജോയ് മാത്യു പ്രൊമോഷനിൽ സഹകരിക്കാത്തതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും ചർച്ച ചെയ്യുന്ന, ജോയ് മാത്യു എന്റെ വാക്കുകൾക്ക് ഒരു പ്രതികരണവും നടത്തിയില്ലെന്ന് സംവിധായകൻ പറഞ്ഞു.

ജോയ് മാത്യു, ഷിജോയ് വർഗീസ്, കൈലാഷ് അടക്കമുള്ള താരങ്ങൾ ചിത്രത്തിലുണ്ട്. അവർ പ്രൊമോഷനിൽ സഹകരിച്ചില്ല. മുഴുവൻ പ്രതിഫലവും വാങ്ങിയിട്ടാണ് താരങ്ങൾ അഭിനയിക്കാൻ വരുന്നത്. ഒരു രൂപ കുറഞ്ഞാൽ വരില്ല. സിനിമയ്ക്ക് വേണ്ടി എന്തുവേണമെങ്കിലും ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിഫലം പറയുന്നത്. അത് അക്കൗണ്ടിൽ വന്നതിന് ശേഷമാണ് അവർ ഷൂട്ടിംഗിന് വരുന്നത് എന്നും സംവിധായകൻ ജാസിക് അലി പറയുന്നു.

ALSO READ- ഫർഹാനയെ സിദ്ദിഖിന് മുൻപും പരിചയം; ഷിബിലിക്ക് ജോലി നൽകിയത് ഫർഹാന ആവശ്യപ്പെട്ടത് പ്രകാരം; വിശ്വാസം പിടിച്ചുപറ്റി ഷിബിലി പാസ്‌വേഡുകൾ മനസിലാക്കി

എന്നിട്ടും, രണ്ടാം ഷെഡ്യൂളിൽ സിനിമ മുടങ്ങുന്ന ഒരു അവസ്ഥ വന്നു. ജോയ് മാത്യു സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞതായും അണിയറ പ്രവർത്തകർ ആരോപിക്കുന്നുണ്ട്. ആദ്യത്തെ നിർമ്മാതാവ് ജോയ് മാത്യുവിനെയാണ് ആദ്യം ചെന്ന് കണ്ടത്. തിരക്കഥ കൊടുത്തപ്പോൾ കൊള്ളാം, നന്നായിട്ടുണ്ട് എന്ന് പറഞ്ഞു. പക്ഷേ ലൊക്കേഷനിൽ വന്നിട്ട് സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞു. എനിക്ക് ചെയ്യാൻ പറ്റില്ല, ഈ ഡയലോഗ് എനിക്ക് പറയാൻ പറ്റില്ല, മാറ്റിയെഴുതണം എന്നൊക്കെ പറഞ്ഞു. എട്ടൊൻപത് മാസം ഇരുന്ന് കഷ്ടപ്പെട്ട് എഴുതിയ സ്‌ക്രിപ്റ്റ് മാറ്റുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.

പിന്നീട്, അനീഷ് രവിയും കൈലാഷും ചേർന്നാണ് തിരക്കഥ തിരുത്തി എഴുതിയത്. മൂന്ന് ദിവസം വരാമെന്ന് പറഞ്ഞ ജോയ് മാത്യു വന്നത് അര ദിവസമാണ്. സാമ്പാറിന്റെ അംശം ഉണ്ടെന്ന് പറഞ്ഞ് കോസ്റ്റ്യൂം ഡിസൈനർ ആയ പെൺകുട്ടിയുടെ മുഖത്തേക്ക് കോസ്റ്റ്യൂം വലിച്ചെറിഞ്ഞെന്നും അണിയറ പ്രവർത്തകർ പറയുന്നു.

കൂടാതെ, ഈ ക്യാമറയിൽ സിനിമയെടുക്കാൻ പറ്റില്ല എന്നും പറഞ്ഞു. ഒരു അഭിനേതാവിന് ഇത് പറയേണ്ട ആവശ്യമുണ്ടോയെന്നാണ് സംവിധായകൻ ചോദിക്കുന്നത്. ഈ സിനിമയിൽ അഭിനയിച്ചവരൊന്നും ബാങ്കബിൾ ആർട്ടിസ്റ്റുകളല്ല. അവരെവച്ച് സാറ്റലൈറ്റ്, ഒടിടി ബിസിനസ് ഒന്നും നടക്കില്ല. അവരുടെ ഉത്തരവാദിത്തമാണ് സിനിമ പ്രൊമോട്ട് ചെയ്യുക എന്നത്. അത് ഉണ്ടായില്ലെന്നു രാജേഷ് ബാബു കുറ്റപ്പെടുത്തി.

Exit mobile version