‘അഭിമാനം മാത്രം’: ഇതാദ്യമായാണ് ഞങ്ങള്‍ മൂന്നുപേരും ഒന്നിച്ചെത്തുന്നത്; വീട്ടിലേക്ക് രണ്ട് ദേശീയ അവാര്‍ഡ് എത്തിയതിന്റെ സന്തോഷം പങ്കിട്ട് കല്ല്യാണി പ്രിയദര്‍ശന്‍

ചെന്നൈ: 67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മൂന്നു അവാര്‍ഡുകളാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ നേടിയത്. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്‌കാരം, മികച്ച സ്‌പെഷല്‍ ഇഫക്ട്‌സ്, മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള പുരസ്‌കാരവുമാണ് ചിത്രം നേടിയിരിക്കുന്നത്.

മാത്രമല്ല, അച്ഛന്റെ ചിത്രത്തിലൂടെ മികച്ച സ്‌പെഷ്യല്‍ ഇഫക്ട്‌സിനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍. മികച്ച നേട്ടത്തില്‍ അച്ഛനെയും സഹോദരനെയും അഭിനന്ദിച്ചുകൊണ്ട് നടി കല്യാണി പ്രിയദര്‍ശന്‍ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ചിത്രത്തില്‍ കല്ല്യാണിയും മികച്ച വേഷം ചെയ്യുന്നുണ്ട്.

”നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു. ഇതാദ്യമായാണ് ഞങ്ങള്‍ മൂന്നുപേരും ഒന്നിച്ചെത്തുന്നത്. ഈ പ്രൊജക്റ്റിനെ കുറിച്ച് വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല,” എന്നാണ് കല്യാണി കുറിക്കുന്നത്.

മികച്ച സ്‌പെഷല്‍ ഇഫക്ട്‌സിനുള്ള പുരസ്‌കാരം നേടിയത് പ്രിയദര്‍ശന്റെ മകനായ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനാണ്. സുജിത് സുധാകരനും വി ശശിയുമാണ് മികച്ച കോസ്റ്റ്യം ഡിസൈനിനുള്ള പുരസ്‌കാരം നേടിയത്.

മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രങ്ങളിലൊന്നാണ്. മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിങ് അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ദിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി വന്‍താരനിര അണിനിരക്കുന്നുണ്ട്.

നൂറുകോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്കില്‍ ആന്റണി പെരുമ്പാവൂരും സി.ജെ.റോയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം തിരുവും കലാസംവിധാനം സാബു സിറിലാണ്. സംഗീതം റോണി റാഫേലും ചിത്രത്തിന്റെ പശ്ചാത്തലസംഗീതം രാഹുല്‍രാജുമാണ് ഒരുക്കിയിരിക്കുന്നത്. മലയാളം കൂടാതെ, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം’ റിലീസ് ചെയ്യും.

Exit mobile version