ഇത് എന്റെ ജീവിതം! ‘ദെന്താണ് ബാബ്വേട്ടാ’ എന്ന വിളിയിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടമുറപ്പിച്ച കലാകാരന്‍ ‘നിര്‍മല്‍ പാലാഴി’ യുടെ ജീവിത കഥ ഇങ്ങനെ…

ദെന്താണ് ബാബ്വേട്ടാ' എന്ന വിളിയിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടമുറപ്പിച്ച കലാകാരന്‍.

നിര്‍മല്‍ പാലാഴി എന്ന കലാകാരനെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.
ദെന്താണ് ബാബ്വേട്ടാ’ എന്ന വിളിയിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടമുറപ്പിച്ച കലാകാരന്‍. ഒരുപക്ഷേ മാമുക്കോയയ്ക്ക് ശേഷം കോഴിക്കോടന്‍ ഭാഷ കൈമുതലാക്കി മിനിസ്‌ക്രീനിലും സിനിമയിലും കൈയ്യടി നേടിയ ജോഡികളാണ് ഹരീഷ് കണാരനും നിര്‍മല്‍ പാലാഴിയും.

ഇത്തവണ നിര്‍മല്‍ പാലാഴിയുടെ വീട്ടുവിശേഷങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

കോഴിക്കോട് പാലാഴിയാണ് സ്വദേശം. ഓര്‍മ വച്ചകാലം മുതല്‍ ഒരു ചെറിയ കൂരയായിരുന്നു വീട്. വെട്ടുകല്ല് കൊണ്ട് കെട്ടിയ, തേയ്ക്കാത്ത ചുവരുകളുള്ള വീട്. പാലാഴിയില്‍ അല്‍പം താഴ്ന്ന പ്രദേശത്തായിരുന്നു ആ വീട്. മഴക്കാലത്ത് വീടിനകം മുഴുവന്‍ വെള്ളം കയറും. അപ്പോള്‍ ഞങ്ങള്‍ വീടൊഴിഞ്ഞു ഉയരെയുള്ള ബന്ധുവീടുകളിലേക്ക് പോകും. 12 വര്‍ഷം മുന്‍പ്, ഞങ്ങള്‍ ആ വീടും സ്ഥലവും വിറ്റു. വെള്ളം കയറാത്ത അല്‍പം ഉയര്‍ന്ന സ്ഥലത്ത് 13 സെന്റ് സ്ഥലവും പഴയ വീടും വാങ്ങി. വീട് മിനുക്കിയെടുത്തു.

സ്‌കൂള്‍ കാലഘട്ടത്തില്‍ ഞാന്‍ അല്‍പം മിമിക്രിയും സ്റ്റേജ് പരിപാടികളും ചെയ്യുമായിരുന്നു. അതിനുശേഷം ജീവിക്കാന്‍ വേണ്ടി പല പണികള്‍ ചെയ്തു തുടങ്ങി. ഇഷ്ടികപ്പണി, കല്‍പ്പണി ഒടുവില്‍ സ്വര്‍ണപ്പണി…ഇതിനിടയ്ക്ക് ട്രൂപ്പില്‍ മിമിക്രി ആര്‍ട്ടിസ്റ്റായും പോകുമായിരുന്നു. പിന്നീട് ഹരീഷ് കണാരന്റെയും വിനോദ് കോവൂരിന്റെയും കൂടെ വിവിധ ട്രൂപ്പുകളില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവലില്‍ പങ്കെടുത്തതാണ് വഴിത്തിരിവായത്. അതിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. സിനിമകളില്‍ അവസരം ലഭിച്ചു തുടങ്ങി. ഭാര്യ അഞ്ജു വീട്ടമ്മയാണ്. മകന്‍ നിരന്‍ജ് യുകെജിയില്‍ പഠിക്കുന്നു. രണ്ടാമത്തെ കുട്ടിക്ക് ഇപ്പോള്‍ എട്ടു മാസമായതേ ഉള്ളൂ.

നാടുമായും വീടുമായും വളരെ ആത്മബന്ധമുണ്ട് എനിക്ക്. അങ്ങനെയാണ് പാലാഴിയെ പേരിനൊപ്പം ചേര്‍ത്തത്. പണ്ടൊക്കെ ദൂരെ സ്ഥലങ്ങളില്‍ സ്റ്റേജ് പരിപാടികള്‍ക്ക് പോകുമായിരുന്നു. പരിപാടി തീരുമ്പോള്‍ പലപ്പോഴും രാത്രിയാകും. പക്ഷേ എത്ര വൈകിയാലും ലോറി പിടിച്ചായാലും ഞാന്‍ വീട്ടിലെത്തും. ഇപ്പോള്‍ സിനിമകള്‍ കൂടുതലും കൊച്ചിയിലാണ് ചിത്രീകരണം.

നമ്മുടെ ഭാഗം കഴിഞ്ഞാല്‍ എങ്ങനെയെങ്കിലും നാട്ടിലേക്കുള്ള വണ്ടി പിടിക്കും. സ്വന്തം വീട്ടിലെ മുറിയില്‍ ഉറങ്ങുമ്പോള്‍ കിട്ടുന്ന സുഖവും സന്തോഷവും മറ്റെങ്ങും കിട്ടില്ല. ഹരീഷ് കണാരനും അതുപോലെയാണ്. പുള്ളിയും ഏകദേശം എന്റെ അതേ പശ്ചാത്തലത്തില്‍ നിന്നും വന്നയാളാണ്. ഞങ്ങളെ വളര്‍ത്തിയത് കോഴിക്കോടും കോഴിക്കോടന്‍ ഭാഷയുമാണ്. അതുകൊണ്ട് ഇവിടം വിട്ട് ഒരു പരിപാടിയുമില്ല.

ഇപ്പോള്‍ അത്യാവശ്യം സിനിമകള്‍ ലഭിക്കുന്നുണ്ട്. ചെറിയ തോതില്‍ സമ്പാദിക്കുന്നുണ്ട്. കുറച്ചുകൂടി സമ്പാദ്യമായാല്‍ റോഡ് സൗകര്യമുള്ള ഇടത്ത് കുറച്ചു സ്ഥലം വാങ്ങി വീട് വയ്ക്കണം. ഒരുപാട് വര്‍ഷങ്ങള്‍ ചെറിയ കൂരയില്‍ താമസിച്ചതുകൊണ്ട് വലിയ ആഡംബരമോഹങ്ങളൊന്നുമില്ല. എന്റെ പോക്കറ്റില്‍ ഒതുങ്ങുന്ന ഒരു കൊച്ചുവീട്. ഏതെങ്കിലും സുഹൃത്ത് വീട്ടില്‍ വന്നാല്‍ അയാളെയും താമസിപ്പിക്കാന്‍ പാകത്തില്‍ സൗകര്യമുള്ള ഒരു വീട്. അത്രയേ ഉള്ളൂ ആഗ്രഹം.

Exit mobile version