പ്രസവ ശേഷം തടി കൂടിയപ്പോള്‍ സ്ത്രീകളടക്കം പരിഹസിച്ചു; ബോഡി ഷെയ്മിങ്ങിനിരയായ നടിമാരിലൊരാളാണ് താനെന്ന് സമീറ റെഡ്ഡി

ബോഡി ഷെയ്മിങ്ങിനിരയായ നടിമാരിലൊരാളാണ് താനെന്ന് തുറന്ന് പറഞ്ഞ് നടി സമീറ റെഡ്ഡി.
പ്രസവശേഷം ശരീരഭാരം വര്‍ധിച്ചിരുന്നുവെന്നും ഈ കാലങ്ങളില്‍ താന്‍ നേരിട്ടുന്ന പരിഹാസ രൂപേണയുള്ള വാക്കുകള്‍ തികച്ചും വേദനാജനകമായിരുന്നുവെന്നും പല അവസരങ്ങളിലും സമീറ റെഡ്ഡി പറഞ്ഞിരുന്നു.

ഒരു പൊതുവേദിയില്‍ ഇതേക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ താരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്. താന്‍ കുഞ്ഞുന്നാളുമുതലേ തടിച്ച പ്രകൃതക്കാരിയായിരുന്നു. ഗര്‍ഭിണിയായപ്പോള്‍ തന്നെ മനസ്സില്‍ ചില സ്വപ്നങ്ങളുണ്ടായിരുന്നു. മെലിഞ്ഞ ശരീരമുള്ള അമ്മയായിരിക്കണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാല്‍ അങ്ങനെയൊന്നുമല്ലായിരുന്നു താനെന്നും സമീറ വീഡിയോയില്‍ പറയുന്നു.

താന്‍ എട്ടുമാസത്തോളം ബെഡ്‌റെസ്റ്റിലായിരുന്നു. ഹോര്‍മോണ്‍ ഗുളികകള്‍ കഴിച്ചിരുന്നു. 72 കിലോയില്‍ നിന്നും 105 കിലോ വരെയെത്തി. ഒടുവില്‍ പ്രസവിച്ചുകഴിഞ്ഞപ്പോള്‍ വിഷാദരോഗത്തിനും അടിമപ്പെട്ടു. തനിക്ക് സിസേറിയന്‍ വേണ്ടി വന്നു. എന്താണ് തനിക്കു സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അറിയുന്നുണ്ടായിരുന്നില്ലെന്നും ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ലെന്നും സമീറ പറഞ്ഞു.

കുഞ്ഞിനെ എടുത്ത് ലാളിക്കാന്‍ തയ്യാറല്ലായിരുന്നു. കുഞ്ഞിനെയൊന്ന് എടുക്കാന്‍ പോലും എനിക്കാവുമായിരുന്നില്ല. ഭര്‍ത്താവിനോട് എടുക്കാന്‍ പറയുമായിരുന്നു. എന്താണ് തനിക്ക് സംഭവിക്കുന്നതെന്നറിയാന്‍ ഒരാഴ്ച്ചയെടുത്തുവെന്നും സ്ത്രീകളില്‍ നിന്നുപോലും പരിഹാസവാക്കുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

കുറേ സമയം താന്‍ കണ്ണാടിയില്‍ നോക്കിനില്‍ക്കും. എന്നിട്ടു ഞാനെന്നോടു തന്നെ ചോദിക്കും. സമീറ റെഡ്ഡിക്ക് എന്തു പറ്റി? നമ്മള്‍ മുമ്പ് എങ്ങനെയായിരുന്നു എന്നാണ് എല്ലാവരും നമ്മെ ഓര്‍മ്മിപ്പിച്ചത്. അത് കാര്യങ്ങള്‍ കൂടുതല് വഷളാക്കി. ഒടുവില് ഞാനെല്ലാം ആസ്വദിക്കാന്‍ ശീലിച്ചു. സ്ത്രീകളെ ജഡ്ജ് ചെയ്യുന്നതിനു പകരം പിന്തുണയ്ക്കുകയും പുറത്തു തട്ടി എപ്പോഴും മുമ്പോട്ടു കുതിക്കാന്‍ പ്രേരണ നല്‍കുകയാണ് വേണ്ടതെന്നും സമീറ വ്യക്തമാക്കി.

Exit mobile version