പത്താം ക്ലാസ് പരീക്ഷയില്‍ 98.5 ശതമാനം മാര്‍ക്ക്: അഭിനന്ദനത്തിന് പകരം വിദ്യാര്‍ഥിനിയ്ക്ക് നേരെ ബോഡി ഷെയിമിംഗ്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ പത്താം ക്ലാസ് പരീക്ഷയില്‍ 98.5 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയ വിദ്യാര്‍ഥിയ്ക്ക് നേരെ രൂക്ഷമായ ബോഡി ഷെയിമിംഗ് നടന്നിരുന്നു. വിഷയം സോഷ്യലിടത്ത് ചര്‍ച്ചയായിരിക്കുകയാണ്. സാധാരണ പെണ്‍കുട്ടികളില്‍ കണ്ടുവരുന്നതിനേക്കാള്‍ രോമ വളര്‍ച്ച പ്രാചിയുടെ മുഖത്തുണ്ടായിരുന്നു. അതിനെ കളിയാക്കിയായിരുന്നു അധിക്ഷേപങ്ങള്‍ നിറഞ്ഞത്.

പ്രാചി നിഗം എന്ന പെണ്‍കുട്ടിയാണ് ഉന്നതവിജയം കരസ്ഥമാക്കിയത്. എന്നാല്‍ കുട്ടിയുടെ വിജയം കാണാതെ അധിക്ഷേപിക്കുന്നതിലായിരുന്നു കൂടുതല്‍ ശ്രദ്ധ. പ്രാചിയെ പരിചയപ്പെടുത്തി വന്ന ട്വീറ്റില്‍ പ്രാചയുടെ നേട്ടത്തോടൊപ്പം, ഇനി അവള്‍ നന്നായി ഒരുങ്ങി നടക്കാന്‍ ശ്രദ്ധിക്കണമെന്നും പറഞ്ഞ ട്വീറ്റിന് പിന്നാലെയാണ് ട്രോളുകള്‍ നിറഞ്ഞത്.

സൗന്ദര്യ സങ്കല്‍പങ്ങളുമായി താരതമ്യം ചെയ്തായിരുന്നു സൈബര്‍ ആക്രമണം. കുട്ടിയുടെ ഫോട്ടോ പ്രചരിപ്പിച്ച് ബോഡി ഷേമിങ് തുടരുന്നതിനിടെയാണ് ചിലര്‍ അതിനെതിരെ രംഗത്തെത്തി. കുട്ടി നേടിയത് വലിയൊരു കാര്യമാണെന്നും, അത് ആഘോഷിക്കപ്പെടണമെന്നും, കളിയാക്കുന്നവര്‍ക്ക് ആ കുട്ടിയുടെ നേട്ടം കാണാനാകുന്നില്ലെന്നും കമന്റുകള്‍ നിറഞ്ഞു.

തീര്‍ത്തും പ്രായം കുറഞ്ഞവര്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ക്ക് നേരെ പലരും ആശങ്ക പ്രകടിപ്പിച്ചു. മുഖത്തെ രോമങ്ങള്‍ ഹോര്‍മോണല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിക്കൂടെയെന്നും ട്രോളുകളോട് ആളുകള്‍ ചോദിച്ചു. കളിയാക്കാന്‍ എളുപ്പമാണെന്നും അത് ആ കുട്ടിയെ മാനസികമായി എങ്ങനെ ബാധിക്കുമെന്ന് കൂടി ചിന്തിക്കണെമെന്നും, പ്രാചിക്ക് പിന്തുണയുമായെത്തിയവര്‍ പങ്കുവെച്ചു.

വാക്‌സ് ചെയ്യാന്‍ പ്രാചി പോകാത്തതിനെ ആളുകള്‍ കുറ്റം പറയുന്നു, എന്നാല്‍ അവളുടെ മാര്‍ക്ക് ആരും ശ്രദ്ധിക്കുന്നില്ല, എന്തു ചെയ്താലും ആളുകള്‍ എന്തെങ്കിലുമൊക്ക കുറ്റം കണ്ടുപിടിച്ച് കൊണ്ടേയിരിക്കുമെന്നും എന്നാണ് ഒരാളുടെ പ്രതികരണം.

Exit mobile version