കത്രിക വയ്ക്കാതെ ദേശീയ സെന്‍സര്‍ ബോര്‍ഡ്; ട്രാന്‍സ് വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും

തിരുവനന്തപുരം: അന്‍വര്‍ റഷീദ് – ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സ് നിശ്ചയിച്ച പ്രകാരം ഫെബ്രുവരി 14 വെള്ളിയാഴ്ച തന്നെ തീയേറ്ററുകളിലെത്തും. സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച ചിത്രത്തിന് ദേശീയ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കി. ഒരു രംഗം പോലും കട്ട് ചെയ്യാതെ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കുകയായിരുന്നു. ക്ലീന്‍ U/A സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ദേശീയ സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.

ചിത്രത്തിലെ എട്ട് മിനിറ്റോളം വരുന്ന രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തവയാണെന്ന വിലയിരുത്തലില്‍ സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് നേരത്തെ ചിത്രത്തിന് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ദേശീയ സെന്‍സര്‍ ബോര്‍ഡിലെ റിവൈസിംഗ് കമ്മിറ്റിയുടെ പരിഗണനയിലേക്ക് ചിത്രം എത്തി. ഇവിടെ നടത്തിയ റിവൈസിംഗിലാണ് അനുമതി നല്‍കിയത്.

തിരുവനന്തപുരത്ത് വച്ചു നടന്ന സ്‌ക്രീനിംഗിലാണ് എട്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ ഒഴിവാക്കണമെന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ സെന്ററിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടത്. ഈ രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തുമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍. എന്നാല്‍ ഈ രംഗങ്ങള്‍ ഒഴിവാക്കാന്‍ സംവിധായകന്‍ അന്‍വര്‍ റഷീദ് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഹൈദരാബാദിലെ സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റിയുടെ പുനപരിശോധനയ്ക്ക് ചിത്രം അയയ്ക്കുകയായിരുന്നു.

Exit mobile version