‘മതത്തിലൂടെ രോഗം മാറുമെന്ന് വിശ്വസിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് ഈ ചിത്രം’; ‘ട്രാന്‍സി’നെ അഭിനന്ദിച്ച് തമ്പി ആന്റണി

അമല്‍ നീരദ് ഫഹദ് ഫാസിലെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത ‘ട്രാന്‍സ്’ എന്ന ചിത്രത്തെ അഭിനന്ദിച്ച് നടനും നിര്‍മ്മാതാവുമായ തമ്പി ആന്റണി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ചിത്രത്തെ പ്രശംസിച്ചത്. എല്ലാ അന്ധവിശ്വാസികളും മതത്തിലൂടെ രോഗം മാറുമെന്ന് വിശ്വസിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് ഈ ചിത്രമെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം സ്ത്രീകളോട് ഇനിയെങ്കിലും പാപമോചനത്തിനായി ആചാരങ്ങളുടെ പേരില്‍ ഉദ്ധിഷ്ട കാര്യം സാധിക്കാന്‍ പുണ്ണ്യസ്ഥലങ്ങളിലേക്ക് ഭര്‍ത്താവിനെയും കുട്ടികളെയും നിര്‍ബന്ധിച്ചു വിടരുതെന്നും പള്ളികളും അമ്പലങ്ങളും നിങ്ങള്‍ അശുദ്ധമാക്കുമെന്ന് പറഞ്ഞു പറ്റിക്കുന്ന അവിശ്വസികളായ ആണുങ്ങളെയും പൂജാരികളെയും വിശ്വസിക്കരുതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ട്രാന്‍സിന് ഒരാസ്വാദനം
Trance Movie Review.
ട്രാന്‍സ് വെറും ഒരു സിനിമയല്ല . എല്ലാ അന്ധവിശ്വസികളും കാണേണ്ടതാണ് കണ്ടറിയേണ്ടതാണ് . മതത്തിലൂടെ രോഗം മാറുമെന്ന് വിശ്വസിക്കുന്ന എല്ലാവര്‍ക്കുംവേണ്ടിയുള്ളതാണ് . കൃസ്ത്യന്‍ പാസ്റ്ററന്മാരുടെ പശ്ചാത്തലം ഈ കഥയ്ക്ക് തിരഞ്ഞെടുത്തതും യുക്തിപൂര്‍വമാണ്. മറ്റു മതങ്ങളാണ് ഉപയോഗിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ഇങ്ങനെ ഒരു സിനിമ വെളിച്ചം കാണില്ലായിരുന്നു. തിക്കഥ എഴുതിയത് വിന്‍സെന്റ് വടക്കാനാ എന്നത് കൃസ്ത്യാനികള്‍ മറക്കേണ്ട കേട്ടോ. പാസ്റ്ററായി വരുന്ന ഇതിലെ നായകന്‍ വിനു പ്രസാദ് നിരീശ്വരനാണ് . ഒരു മോട്ടിവേഷണല്‍ പ്രാസംഗികനായിരുന്ന വിനു പ്രസാദിനെ തീവ്ര പരിശീലനത്തിലൂടെ പാസ്റ്റര്‍ ഫാദര്‍ ജോഷ്വ കാള്‍ട്ടന്‍ ആക്കുകയാണ്. മറ്റൊരു ആള്‍ദൈവത്തെ ഉണ്ടാക്കി വിശ്വാസികളില്‍നിന്നും പണം അടിച്ചെടുക്കാനുള്ള ഒരു അടവായിരുന്നു അത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആരും വിശ്വസികളല്ല , കച്ചവടക്കാരാണ് . ഗൗതം മേനോനും ചെമ്പന്‍വിനോദും ദിലീഷ് പോത്തനും
ആ ജോലി ഭംഗിയായി നിര്‍വഹിക്കുന്നുമുണ്ട്.അവര്‍ക്കു കളക്ഷനിലാണ് ശ്രദ്ധ.ഇതുതന്നെയല്ലേ എല്ലാ മതത്തിലും സംഭവിക്കുന്നത്. അവിശ്വസികളുടെ സംഘടനകള്‍ അന്ധവിശ്വസികളെ പറ്റിച്ചുകൊണ്ടിരിക്കുന്നു . ഇനി കൃത്യാനികളെ കളിയാക്കിയെന്നുംപറഞ്ഞുകൊണ്ട് കുരു പൊട്ടുന്നവരോടൊരു ചോദ്യം. മറ്റു ഏതു മതം തിരഞ്ഞെടുത്താലാണ് ഇങ്ങനെ നാടകീയമായ ഒരു സിനിമ പുറത്തിറക്കാന്‍ പറ്റുക. മാത്രമല്ല ഇത്രയധികം സ്റ്റേജ് ഡ്രാമയും മെലോഡ്രാമയും കോമഡിയും വേറെ ഏതെങ്കിലും മതത്തില്‍ ഉണ്ടോ. കത്തോലിക്കര്‍ക്ക് കുറച്ചു കുറവുണ്ടായിരുന്നെങ്കിലും പോട്ടയിലൂടെയും ധ്യാനകേന്ദ്രങ്ങളിലൂടെയും അവര്‍ അതുകൂടി പരിഹരിക്കുന്നുണ്ട്. മറ്റു മതക്കാരും അവരുടെ വലയില്‍ വീഴുന്നുണ്ട് എന്നാണു കേട്ടത് .

കെട്ടിപ്പിടുത്തം മറ്റൊരു പറ്റിക്കലാണെങ്കിലും ഒരു സിനിമക്കു പറ്റിയ സ്റ്റേജ് കോമഡി കിട്ടാഞ്ഞിട്ടഉയിരിക്കണം അവരെ ഒഴിവാക്കിയത് . രാഗശാന്തി ഉണ്ടെന്നു അവര്‍ പറയുന്നില്ലെങ്കിലും അവിടെപോകുന്നവര്‍ക്കു വെറും ശാന്തി കിട്ടുന്നുണ്ട് എന്നാണ് പറയുന്നത് . മറ്റു മതക്കാരും കൃസ്ത്യാനികളെ അനുകരിച്ചുകൊണ്ട് ഇങ്ങനെയുള്ള സ്റ്റേജ് ഷോകള്‍ നടുത്തുന്നുണ്ടെന്നുള്ളതൊന്നും മറച്ചുവെക്കുന്നില്ല . കാരണം എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെയാണല്ലോ.ഇനിയെങ്കിലും പെന്തകോസ്ത പാസ്റ്ററന്മാരും അവരെ സപ്പോര്‍ട്ട് ചെയുന്ന കോമാളികളും യൂട്യൂബില്‍ കയറി പ്രതിഷേധിച്ചു വെറുപ്പിക്കല്ലേ , ഇതൊരപേക്ഷയാണ് .

സ്ത്രീകളോടൊരപേക്ഷ. ഇനിയെങ്കിലും പാപമോചനത്തിനായി ആചാരങ്ങളുടെ പേരില്‍ ഉദ്ധിഷ്ട കാര്യം സാധിക്കാന്‍. പുണ്ണ്യസ്ഥലങ്ങളിലേക്കു ഭര്‍ത്താവിനെയും കുട്ടികളെയും നിര്‍ബന്ധിച്ചു വിടരുത് . പള്ളികളും അമ്പലങ്ങളും നിങ്ങള്‍ അശുദ്ധമാക്കുമെന്നുപറഞ്ഞു പറ്റിക്കുന്ന അവിശ്വസികളായ ആണുങ്ങളെയും പൂജാരികളെയും വിശ്വസിക്കരുത് . കാരണം നിങ്ങളാണ് ഇന്ന് ഏറ്റവും അധികം വിശ്വസത്തിന്റെ പേരില്‍ ചൂഷണം ചെയ്യപെടുന്നവര്‍ . അതിനു നിങ്ങള്‍ സൗകര്യപൂര്‍വം നിന്നുകൊടുക്കുകയാണ് ചെയ്യുന്നത് . നിങ്ങളാരും നിങ്ങളുടെ മതക്കാരോട് ഞങ്ങള്‍ക്ക് അച്ഛനാകണം പൂചാരിയാകണം മുല്ലാക്കയാകണം എന്നൊന്നും ആവശ്യപെടുന്നുപോലുമില്ല. ഉപബോധ മനസ്സില്‍ സ്വയം പുരുഷന്മാരുടെ അടിമത്വം ആഗ്രഹിക്കുന്നവരാണ് സ്ത്രീകള്‍ എന്നാണു അവരുടെ വസ്ത്രധാരണകളില്‍നിന്നുപോലും മനസ്സിലാകുന്നത് .
സ്ത്രീകള്‍ മാത്രമല്ല വിശ്വാസത്തിന്റെ പേരില്‍ ചൂഷണം ചെയ്യപ്പെടുന്ന എല്ലാവരും അവര്‍ ഏതു മതത്തില്‍പെട്ടവരാണെങ്കിലും കാണേണ്ട സിനിമയാണ് ട്രാന്‍സ് .
ഫഹദ് ഫാസില്‍ തകര്‍ത്തഭിനയിച്ചിരിക്കുന്നു . ഒരു നാഷണല്‍ അവാര്‍ഡോ ഇന്റര്‍നാഷ്ണല്‍ അവാര്‍ഡോ കിട്ടിയാല്‍ അത്ഭുതപ്പെടാനൊന്നുമില്ല . നസ്രിയായുടെ എസ്തയും സുബിന്റെ മാത്യൂസും വ്യത്യസ്തത പുലര്‍ത്തുന്നു. എന്നാലും മിസ്‌കാസ്റ്റിംഗ് ആയിപോയോ എന്നൊരു സംശയമുണ്ട് . വിനായകന്‍ പാസ്റ്ററിനോട് മാത്രം ഷമിക്കുന്നത് ഒരു വിരോധാഭാസമായി തോന്നി.
എന്തായാലും ആദ്യപകുതിയിലെ പിരിമുറുക്കം രണ്ടാംപകുതിയില്‍ ഇല്ലാതെപോയി . രണ്ടാം പകുതിയിലെ ആവശ്യമില്ലാത്ത മെലോഡ്രാമകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ രണ്ടു മണിക്കൂര്‍ അമ്പതു മിനിട്ടെന്നുള്ളത് രണ്ടര മണിക്കൂറില്‍ ഒതുക്കാമായിരുന്നു . എങ്കില്‍ ഇതൊരു ഗംഭീര സിനിമയാകുമായിരുന്നു . മൂന്നു വര്‍ഷങ്ങള്‍കൊണ്ട് കോടികള്‍ മുടക്കി എടുക്കുബോള്‍ അതൊക്കെ ശ്രദ്ധിക്കണമായിരുന്നു. ഇന്ന് സമയത്തിനാണ് ഏറ്റവും കൂടുതല്‍ വില അപ്പോത്തിക്കരിയും പഴശ്ശിരാജയുമുള്‍പ്പെടെ പല നല്ല സിനിമകളുടെയും പരാജയകാരണം അനാവശ്യമായ വലിച്ചുനീട്ടലാണ് . രണ്ടു മണിക്കൂറില്‍ കൂടുതല്‍ ഒരു സിനിമക്കും ആവശ്യമില്ല എന്നാണു എനിക്കും തോന്നിയിട്ടുള്ളത്.എന്നാലും സമയമുണ്ടാക്കി കണ്ടിരിക്കേണ്ട സിനിമാതന്നെയാണ് ട്രാന്‍സ് .

എല്ലാ കലാകാരന്മാര്‍ക്കും സാംസ്‌കാരികനായകന്മാരാക്കും സമൂഹത്തോട് പ്രതിബദ്ധതയുണ്ട് . ജനങ്ങള്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന മാധ്യമമായ സിനിമക്ക് മാത്രമേ ഇങ്ങനെയുള്ള നല്ല സന്ദേശങ്ങള്‍ സാധാരണക്കാരില്‍ എത്തിക്കാന്‍ കഴിയുകയുള്ളു . അത് നിര്‍വഹിക്കേണ്ടത് കലാകാരന്മാര്‍തന്നെ എന്നതില്‍ സംശയമില്ല.ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും അവരവരുടെ ജോലി ഭംഗിയായി നിര്‍വഹിച്ചു അഭിനന്ദനങ്ങള്‍

Exit mobile version