സ്റ്റാർ സിങ്ങറിൽ പങ്കെടുത്തത് വിവാഹിതനെന്ന് മറച്ച് വെച്ച്; പ്രശസ്തനായതോടെ നിരവധി സ്ത്രീകളുമായി ബന്ധം; കാണാൻ പാടില്ലാത്ത പല മെസേജുകളും കണ്ടിട്ടും എല്ലാം സഹിച്ചു; ഗായകൻ സോമദാസിനെതിരെ മുൻഭാര്യ

കൊച്ചി: ബിഗ് ബോസ് റിയാലിറ്റി ഷോയുടെ രണ്ടാം ഭാഗത്തിലെ മത്സരാർത്ഥിയായ ഗായകൻ സോമദാസ് നടത്തിയ വെളിപ്പെടുത്തലുകൾക്കും ആരോപണങ്ങൾക്കും എതിരെ മറുപടിയുമായി മുൻഭാര്യ സൂര്യ. ഫേസ്ബുക്ക് ലൈവിലൂടെയാണ് സോമദാസിനെതിരെ സൂര്യ രംഗത്തെത്തിയിരിക്കുന്നത്. വ്യക്തിജീവിതത്തെ കുറിച്ച് നടത്തിയ പരാമർശങ്ങൾക്കിടയിൽ സോമദാസ് തന്റെ ആദ്യ ഭാര്യ മക്കളെ വിട്ടുതരാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നും പിന്നീട് താൻ അഞ്ചര ലക്ഷം രൂപ നൽകിയാണ് രണ്ട് പെൺമക്കളേയും സ്വന്തമാക്കിയതെന്ന് കണ്ണീരോടെ വിവരിച്ചിരുന്നു. എന്നാൽ ഇത് കള്ളമാണെന്നും സ്വന്തം കുഞ്ഞുങ്ങളെ പണത്തിന് വേണ്ടി വിൽക്കാൻ ഏതെങ്കിലും അമ്മയ്ക്കാവുമോ എന്ന് സൂര്യ തിരിച്ചടിച്ചു. സോമദാസ് പ്രശസ്തമായ പാട്ട് റിയാലിറ്റിഷോയിൽ പങ്കെടുത്തതിന് ശേഷം അപ്പാടെ മാറി പോയെന്നും പ്രശസ്തനായതോടെ പലസ്ത്രീകളുമായി ബന്ധം സ്ഥാപിക്കുകയും മോശമായ സന്ദേശങ്ങൾ അയച്ചിരുന്നെന്നും സൂര്യ ആരോപിക്കുന്നു. വിവാഹിതനാണെന്ന് മറച്ചുവെയ്ക്കാൻ സോമദാസ് എല്ലായ്‌പ്പോഴും ശ്രമിച്ചിരുന്നെന്നും സൂര്യ പറയുന്നു.

ഫേസ്ബുക്ക് ലൈവിലൂടെ സൂര്യ പറയുന്നതിങ്ങനെ:

”റിയാലിറ്റി ഷോയിലൂടെ എന്റെ മുൻ ഭർത്താവ് സോമദാസ് പറഞ്ഞത് അഞ്ചര ലക്ഷം രൂപയ്ക്ക് എന്റെ മക്കളെ അദ്ദേഹം വിലയ്ക്ക് വാങ്ങി എന്നാണ്. ഏതൊരമ്മയ്ക്ക് പറ്റും സ്വന്തം മക്കളെ പണത്തിനുവേണ്ടി വിൽക്കാൻ? പട്ടിയോ പൂച്ചയോ ഒക്കെ ആണെങ്കിൽ പറയുന്നതിന് ഒരർത്ഥം ഉണ്ട്. എന്തുകൊണ്ടാണ് സോമദാസ് ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചത് എന്നെനിക്കറിയില്ല.

സോമദാസും ഞാനും തമ്മിലുള്ള പ്രശ്‌നം തുടങ്ങുന്നത് അദ്ദേഹം ഐഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിൽ പങ്കെടുത്തതിന് ശേഷമാണ്. ചാനലിൽ പാടി പ്രശസ്തനായപ്പോൾ സോമദാസിന് ഒരുപാട് ആരാധകർ ഉണ്ടായി. ഇതോടെ സ്വഭാവം മാറി, എന്നോട് അടുപ്പം കുറഞ്ഞുവന്നു. മറ്റു സ്ത്രീകളുമായി അടുപ്പം വച്ചുപുലർത്തി തുടങ്ങി. പലപ്പോഴും കാണാൻ പാടില്ലാത്ത തരത്തിലുള്ള മെസ്സേജുകൾ അദ്ദേഹത്തിന്റെ ഫോണിൽ ഞാൻ കാണാനിടയായി. ഇത് ചോദ്യം ചെയ്തതോടെ എന്നെ മാനസികമായും ശാരീരികമായും ഒരുപാട് പീഡിപ്പിച്ചു. എല്ലാം സഹിച്ചു ഞാൻ അവിടെനിന്നത് എന്റെ രണ്ടു മക്കളെ ഓർത്തിട്ടായിരുന്നു.

ഐഡിയ സ്റ്റാർ സിങ്ങർ ഷോയിൽ പങ്കെടുക്കാൻ നിബന്ധിച്ചതും പറഞ്ഞുവിട്ടതും ഞാനായിരുന്നു. എന്നാൽ പരിപാടിയിൽ പങ്കെടുത്തത് വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ്. ഒരിക്കൽ പോലും എന്നുക്കുറിച്ച് അവിടെ വെളിപ്പെടുത്തിയില്ല. വിവാഹം കഴിച്ചത് പ്രേക്ഷകർ അറിഞ്ഞാൽ വോട്ട് കുറയും എന്നാണ് അന്ന് പറഞ്ഞ ന്യായീകരണം. വീട്ടുകാരെയെല്ലാം ചാനൽ സ്റ്റുഡിയോയിൽ കൊണ്ടുപോയി. ഒരിക്കൽ പോലും എന്നെ ആ ഫ്‌ലോർ ഒന്ന് കൊണ്ടുപോയി കാണിച്ചില്ല.

സോമദാസ് അഞ്ചു വർഷം അമേരിക്കയിൽ ആയിരുന്നു എന്ന് പറഞ്ഞത് കള്ളമാണ്. രണ്ടര വർഷം മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അഞ്ചു വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ടു മക്കളുണ്ടാകുന്നത്? 2013 ലാണ് അമേരിക്കയിൽ നിന്നും സോമു നാട്ടിലെത്തിയത്. രണ്ടാഴ് കഴിഞ്ഞു എന്റെ വീടിനടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിന് മക്കളെയും കൂട്ടി പോകണമെന്ന് ഞാൻ ആവശ്യപ്പെട്ടു. എന്നാൽ സമ്മതിച്ചില്ല. പിന്നീട് ഒരുപാട് നിർബന്ധിച്ചശേഷമാണ് സമ്മതം നൽകിയത്.

അങ്ങനെ എന്റെ വീട്ടിൽ നിന്നും അമ്മയും അച്ഛനും കൂട്ടിക്കൊണ്ടുപോകാൻ എത്തി. ആ സമയം സോമുവിന്റെ അച്ഛനും അമ്മയും എന്നോട് പൊട്ടിത്തെറിക്കുകയാണുണ്ടായത്. നീ ഈ വീട്ടിൽ നിന്നും പോയാൽ പിന്നെ ഇങ്ങോട്ട് തിരിച്ചു വരരുത് എന്നു പറഞ്ഞ് വലിയ ഒച്ചപ്പാടും ബഹളവുമുണ്ടാക്കി. സോമു അന്നൊരു വാക്കു പോലും എനിക്ക് അനുകൂലമായി പറഞ്ഞില്ല. അന്നവരുടെ വാക്കുകൾ ധിക്കരിച്ച് ഞാൻ വീട്ടിലേക്ക് പോയി. മൂത്തമകൾ അച്ഛനൊപ്പം നിൽക്കുകയാണ് എന്ന് പറഞ്ഞു. ഇളയമകളെ ഒപ്പം കൊണ്ടുപോയി.

വീട്ടിലെത്തി രണ്ടാഴ്ച പിന്നിട്ടപ്പോൾ ഒരു ദിവസം സോമദാസ് വീട്ടിലെത്തി കുട്ടിയെ സ്വന്തം വീട്ടിലേക്ക് എടുത്തുകൊണ്ട് പോകുകയായിരുന്നു. ഈ വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചപ്പോൾ അമ്മയ്ക്കുള്ള അവകാശം പോലെ അച്ഛനും കുഞ്ഞിന് മേൽ അവകാശം ഉണ്ട്, കുറച്ചു ദിവസം അച്ഛനൊപ്പം കുഞ്ഞ് നിൽക്കട്ടെ എന്നാണ് അവർ മറുപടി നൽകിയത്. അതിനുശേഷം രണ്ട് കുട്ടികളും സോമദാസിന്റെ കസ്റ്റഡിയിൽ ആയിരുന്നു. അപ്പോൾ പിന്നെ ഞാനെങ്ങനെയാണ് കുട്ടികളെ അഞ്ചര ലക്ഷം രൂപ വാങ്ങി വിട്ടുനൽകി എന്ന് പറയുന്നത്? ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. കുട്ടികളെ സോമദാസ് കൊണ്ടുപോയ ശേഷം എന്നെയൊന്നു കാണിക്കാൻ പോലും അനുവദിച്ചില്ല. മക്കളെ എന്തൊക്കെയോ പറഞ്ഞു മനസ്സ് മാറ്റിയെടുത്തു. സ്‌ക്കൂളിൽ പോലും പോയി കാണാൻ കഴിയാത്ത അവസ്ഥ. ഞാൻ മക്കളെ കളഞ്ഞിട്ട് കാമുകനൊപ്പം പോയി എന്നാണ് അയാൾ പറഞ്ഞു പരത്തിയത്.”സൂര്യ പറയുന്നു.

Exit mobile version