‘ഏഴ് കോടി നഷ്ടപരിഹാരം നല്‍കാതെ ഷെയ്‌നിനെ ഒരു സിനിമയിലും അഭിനയിപ്പിക്കില്ല; മലയാള സിനിമയില്‍ ഒരിക്കലും ഉണ്ടാകാത്ത മോശം അനുഭവമാണ് ഷെയ്‌നില്‍ നിന്നും ഉണ്ടായത്; നിര്‍മ്മാതാക്കളുടെ സംഘടന

ഷെയ്ന്‍ നിഗമിന് നിര്‍മാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്റെ വിലക്ക്. കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ യോഗത്തിലാണ് തീരുമാനം. അസോസിയേഷന്‍ നേതാക്കളായ സിയാദ് കോക്കര്‍, എ രഞ്ജിത്ത് തുടങ്ങിയവര്‍ കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഷെയിനിനെ ബഹിഷ്‌കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

കൊച്ചി: ഷെയ്ന്‍ നിഗമിന് നിര്‍മാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്റെ വിലക്ക്. കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ യോഗത്തിലാണ് തീരുമാനം. അസോസിയേഷന്‍ നേതാക്കളായ സിയാദ് കോക്കര്‍, എ രഞ്ജിത്ത് തുടങ്ങിയവര്‍ കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഷെയിനിനെ ബഹിഷ്‌കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

ഷെയ്ന്‍ കാരണം മൂന്ന് സിനിമകള്‍ക്കായി ഏഴ് കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ തുക ഷെയ്ന്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചുനല്‍കണം. നിര്‍മാതാക്കള്‍ക്കുണ്ടായ ഈ നഷ്ടം നികത്തുന്നത് വരെ ഷെയ്‌നിനെ സിനിമയില്‍ അഭിനയിപ്പിക്കില്ലെന്ന് അസോസിയേഷന്‍ അറിയിച്ചു.

വെയില്‍, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കാനും സംഘടന തീരുമാനിച്ചു. ഇതുവരെ ചെലവായ തുക ഷെയിനില്‍ നിന്ന് ഈടാക്കും. മലയാള സിനിമയില്‍ ഒരിക്കലും ഉണ്ടാകാത്ത മോശം അനുഭവമാണ് ഷെയ്‌നില്‍ നിന്ന് ഉണ്ടായതെന്ന് സംഘടന വ്യക്തമാക്കി. വിലക്കിന്റെ കാര്യം താരസംഘടനയായ അമ്മയെ അറിയിച്ചിട്ടുണ്ടെന്നും നിര്‍മ്മാതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ഇത്രയും മോശം അനുഭവം മറ്റൊരാളില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടനാ ഭാരവാഹികള്‍ ആരോപിച്ചു.

ഷെയ്ന്‍ നിഗത്തിനെതിരെ വീണ്ടും പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഈ തീരുമാനം. ഉല്ലാസം സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് നടനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സിനിമയ്ക്ക് കൂടുതല്‍ പ്രതിഫലം ചോദിച്ചെന്നാണ് പരാതി.

25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചായിരുന്നു കരാര്‍ ഒപ്പിട്ടതെന്നും എന്നാല്‍ ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതായും നിര്‍മ്മാതാക്കള്‍ പരാതിയില്‍ വ്യക്തമാക്കുന്നു. ഈ പണം കൂടി തന്നില്ലെങ്കില്‍ ഡബ്ബിംഗിന് എത്തില്ലെന്ന് ഷെയിന്‍ നിഗം അറിയിക്കുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ ആരോപണം ഷെയ്ന്‍ നിഗം തള്ളി.

വെയില്‍ സിനിമയുടെ സംവിധായകന്‍ മാനസികമായി പീഡിപ്പിക്കുന്നു എന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം ഷെയ്ന്‍ നിഗം സെറ്റില്‍ നിന്നും ഇറങ്ങിപ്പോയത്. ഇതിന് പിന്നാലെയാണ് മുടി പറ്റെവെട്ടി താടിയും മീശയും വടിച്ചുള്ള പുതിയ ലുക്കിലെ ഫോട്ടോ ഷെയ്ന്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പ്രതിഷേധം എന്ന് ഫോട്ടോയില്‍ ടാഗ് ചെയ്തിട്ടുമുണ്ട്.

ശരത് സംവിധാനം ചെയ്യുന്ന വെയില്‍ സിനിമയില്‍ മുടിയും താടിയും നീട്ടിയുള്ള വേഷമാണ് ഷെയ്‌നിന്റേത്. വെയിലിന്റെ ചിത്രീകരണം പൂര്‍ത്തിയാകും വരെ രൂപമാറ്റം വരുത്തരുതെന്ന് കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ അമ്മയും ചേര്‍ന്ന് നടത്തിയ ഒത്തുതീര്‍പ്പുചര്‍ച്ചയില്‍ കരാറുണ്ടാക്കിയിരുന്നു. മുന്നറിയിപ്പ് ലംഘിച്ചുള്ള ഷെയ്‌നിന്റെ വെല്ലുവിളിയെ ഗൗരവമായി നേരിടാനാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം.

Exit mobile version