നമ്മള്‍ നമ്മളാവുകയാണ് വേണ്ടത്! അനുകരിക്കുന്നത് ഒരിക്കലും വിജയത്തിലേക്കുള്ള വഴിയല്ല: വൈറല്‍ ഗായിക റാണു മണ്ഡേലിന്റെ വിജയത്തില്‍ പ്രതികരിച്ച് ലതാ മങ്കേഷ്‌ക്കര്‍

മുംബൈ: സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് റാണു മണ്ഡേല്‍, ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌ക്കറിന്റെ സ്വരമാധുരിയില്‍ റെയില്‍വേസ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലിരുന്ന് പാടി താരമായി മാറിയിരിക്കുകയാണ് റാണു മണ്ഡല്‍ എന്ന തെരുവുഗായിക.

1972ല്‍ ലതാ മങ്കേഷ്‌കര്‍ ആലപിച്ച ‘ഏക് പ്യാര്‍ ക നഗ്മാ ഹെ’ എന്ന ഗാനം ആലപിച്ചാണ് റാണു സ്വരമാധുരി കൊണ്ട് ആരാധക ഹൃദയം കീഴടക്കിയിരിക്കുന്നത്. പശ്ചിമബംഗാളിലെ റാണാഘട്ടില്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവു ഗായികയായ റാണുവിന്റെ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇന്ത്യ ഈ മനോഹര ശബ്ദത്തെ തിരിച്ചറിഞ്ഞത്. വൈറലായതോടെ സംഗീത സംവിധായകനും നടനുമായ ഹിമേഷ് രഷ്മിയയുടെ പുതിയ ചിത്രത്തില്‍ രണ്ടു ഗാനങ്ങള്‍ പാടാനും അവസരം ലഭിക്കുകയും ചെയ്തു.

അതേസമയം, റാണുവിന്റെ വിജയത്തോട് പ്രതികരിച്ചിരിക്കുകയാണ് സാക്ഷാല്‍
ലതാ മങ്കേഷ്‌ക്കര്‍. എന്റെ പേരുകൊണ്ടോ എന്റെ ഗാനങ്ങള്‍ കൊണ്ടോ ആര്‍ക്കെങ്കിലും ഉപകാരമുണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ അതില്‍ ഏറെ സന്തോഷിക്കുന്നു. എന്നാല്‍ ഒരാളെ അനുകരിക്കുകയെന്നത് ഒരിക്കലും വിജയത്തിലേക്കുള്ള സ്ഥിരതയുള്ള വഴിയല്ലെന്നാണ് എന്റെ അഭിപ്രായം, ലതാ മങ്കേഷ്‌ക്കര്‍ പറയുന്നു.

എന്റെയോ കിഷോര്‍ കുമാറിന്റെയോ മുഹമ്മദ് റാഫി സാഹിബിന്റെയോ മുകേഷിന്റെയോ ആഷയുടെയോ ഗാനം പാടിയെത്തുന്നവര്‍ക്ക് കുറഞ്ഞ സമയത്തേക്ക് മാത്രമേ കേള്‍വിക്കാരന്റെ ശ്രദ്ധ ലഭിക്കുകയുള്ളൂ. കൂടുതല്‍ കാലത്തേയ്ക്ക് അത് നിലനില്‍ക്കില്ല’, അവര്‍ പറഞ്ഞു.

‘എന്റെ സഹോദരി ആഷാബോസ്‌ലെ അവരുടെ രീതിയില്‍ പാടിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ എന്റെ നിഴലിലായിപ്പോയേനെ. എന്നാല്‍ സ്വന്തമായൊരു ശൈലി അവര്‍ക്കുണ്ടായിരുന്നു’ അതുകൊണ്ടാണ് അവര്‍ വിജയിച്ചതെന്നും ലതാ മങ്കേഷ്‌ക്കര്‍ കൂട്ടിച്ചേര്‍ത്തു.

നമ്മള്‍ നമ്മളാവുകയാണ് വേണ്ടത്. പ്രശസ്തരുടെ ഗാനങ്ങള്‍ ആലപിക്കുമ്പോള്‍ കാലക്രമേണ നിങ്ങള്‍ക്ക് നിങ്ങളുടേതായ ശൈലി ലഭിക്കുമെന്നും റാണു മണ്ഡേലിന് ലതാ മങ്കേഷ്‌ക്കര്‍ ഉപദേശം നല്‍കുകയും ചെയ്യുന്നുണ്ട്.

Exit mobile version