‘ലതാ ജി പുരസ്‌കാരം വാങ്ങിയ അതേ വേദിയില്‍ എനിക്കും ദേശീയ പുരസ്‌കാരം വാങ്ങാന്‍ സാധിച്ചത് മഹാഭാഗ്യം’: എംജി ശ്രീകുമാര്‍

അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്‌ക്കറുടെ ദീപ്തമായ ഓര്‍മ്മകള്‍ പങ്കുവച്ച്
ഗായകന്‍ എംജി ശ്രീകുമാര്‍. ലതാ ജീയെ നേരില്‍ കാണാനും സംസാരിക്കാനും സാധിച്ചത് തന്റെ ജീവിതത്തിലെ മഹാഭാഗ്യങ്ങളില്‍ ഒന്നാണെന്ന് ശ്രീകുമാര്‍ പങ്കുവയ്ക്കുന്നു.

‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുഹൂര്‍ത്തങ്ങളില്‍ ഒന്ന് ലതാ ജിയെ നേരില്‍ കാണാന്‍ സാധിച്ചത്. 1990ല്‍ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിന് എനിക്ക് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ആ വര്‍ഷം മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലതാ ജിയ്ക്കായിരുന്നു. അവിടെ വച്ച് ലതാ ജീയെ കാണാനും സംസാരിക്കാനും സാധിച്ചു. ലതാ ജി പുരസ്‌കാരം വാങ്ങിയ അതേ വേദിയില്‍ നിന്നും എനിക്കും പുരസ്‌കാരം വാങ്ങാന്‍ സാധിച്ചത് മഹാഭാഗ്യമായി ഞാന്‍ കാണുന്നു.

അതുപോലെ ദില്‍ സേ എന്ന ചിത്രത്തിലെ ജിയാ ജലേ എന്ന ഗാനം ആലപിച്ചത് ലതാ ജി ആണ്. അതേ ഗാനത്തിലെ മലയാളത്തിലുള്ള നാല് വരികള്‍ എനിക്ക് പാടാന്‍ സാധിച്ചതും വലിയ അനുഗ്രഹമായിട്ടാണ് കാണുന്നതെന്നും എംജി ശ്രീകുമാര്‍ പറയുന്നു.

കോവിഡ് ബാധിതയായി മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ലത മങ്കേഷ്‌കറുടെ അന്ത്യം. കോവിഡും ന്യൂമോണിയയും ബാധിച്ച് ജനുവരി 8നാണ് ലത മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കോവിഡ് മുക്തയായെങ്കിലും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഗായികയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.

മുംബൈ ശിവാജി പാര്‍ക്കില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് ഏഴുമണിയോടെ വാനമ്പാടിയ്ക്ക് രാജ്യം വിട നല്‍കി.

Exit mobile version