വെസ്റ്റിന്‍ഡീസിന് ഹൈദരാബാദിലും രക്ഷയില്ല; ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലും വന്‍ ബാറ്റിങ് തകര്‍ച്ച

രണ്ടാം ഇന്നിങ്‌സില്‍ 70 റണ്‍സ് എടുക്കുന്നതിനിടെ വിന്‍ഡീസിന് ആറ് വിക്കറ്റുകള്‍ നഷ്ടമായി.

ഹൈദരാബാദ്: ഹൈദരാബാദില്‍ നടന്ന ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലും വെസ്റ്റിന്‍ഡീസിന് വന്‍ ബാറ്റിങ് തകര്‍ച്ച. രണ്ടാം ഇന്നിങ്‌സില്‍ 70 റണ്‍സ് എടുക്കുന്നതിനിടെ വിന്‍ഡീസിന് ആറ് വിക്കറ്റുകള്‍ നഷ്ടമായി. പുറത്തായത് ക്രെയ്ഗ് ബ്രാത്‌വയ്റ്റ് (0), കീറന്‍ പവല്‍ (0), ഷിംറോണ്‍ ഹെറ്റ്മയര്‍ (17), ഷായ് ഹോപ്പ് (28), ചേസ്(6), ദൗറിച് (0) എന്നിവരാണ്. വെസ്റ്റിന്‍ഡീസ് ഉമേഷ് യാദവ്, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരുടെ പന്തുകളെ എങ്ങനെ കളിക്കണമെന്നറിയാതെ കുഴങ്ങിപ്പോയി. നാല് വിക്കറ്റ് കയ്യിലിരിക്കെ വിന്‍ഡീസിന് 15 റണ്‍സിന്റെ നേരിയ ലീഡു മാത്രമേനേടാനായുള്ളൂ.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് രാവിലെ 367 റണ്‍സില്‍ അവസാനിച്ചിരുന്നു. 59 റണ്‍സിനു ആറു വിക്കറ്റുകള്‍ നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറാണ് ഇന്ത്യന്‍ ഇന്നിങ്‌സിനെ തകര്‍ത്തത്. സെഞ്ചുറിക്കരികിലായിരുന്ന ഋഷഭ് പന്ത്, അജിങ്ക്യ രഹാനെ എന്നിവരെ ഹോള്‍ഡര്‍ പറഞയച്ചു. പന്ത് 92 റണ്‍സെടുത്തും രഹാനെ 80 റണ്‍സെടുത്തും മടങ്ങി. ടെസ്റ്റ് കരിയറിലെ അഞ്ചാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് ജാസണ്‍ ഹോള്‍ഡര്‍ സ്വന്തമാക്കിയത്. മൂന്നാം ഓവറില്‍ അജിന്‍ക്യ രഹാനെ (80), രവീന്ദ്ര ജഡേജ എന്നിവരെ ഒരേ ഓവറില്‍ പുറത്താക്കി ഇന്ത്യക്ക് ഇരട്ട പ്രഹരം നല്‍കി. പന്തിനെ (92) ഷിംറോണ്‍ ഹെറ്റ്മീര്‍ മികച്ച ക്യാചിലൂടെയാണ് പുറത്താക്കിയത്.

ഇതിനു പിന്നാലെ കുല്‍ദീപ് യാദവ് (6) ഔട്ടായി മടങ്ങി. രവിചന്ദ്രന്‍ അശ്വിന്‍ (35), ശര്‍ദുള്‍ ഠാക്കൂര്‍ (4) എന്നിവരുടെ കൂട്ടുകെട്ടില്‍ ലഭിച്ച 28 റണ്‍സ് ഇന്ത്യയെ 50 റണ്‍സിന്റെ ലീഡിലേക്ക് നയിച്ചു. 31 റണ്‍സെടുക്കുന്നതിനിടെയാണ് അഞ്ചു വിക്കറ്റ് നഷ്ടമായത്. ഷാനന്‍ ഗബ്രിയേല്‍ മൂന്നു വിക്കറ്റും വീഴ്ത്തി.

Exit mobile version