ഇന്ത്യയില്‍ ചൈനീസ് കമ്പനികളുടെ ആധിപത്യം തുടരുന്നു; മുന്നില്‍ ഷവോമിയും സാംസങ്ങും

ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വിദേശ ആധിപത്യം തുടരുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വിദേശ ആധിപത്യം തുടരുന്നു. രാജ്യത്ത് സ്മാര്‍ട് ഫോണ്‍ വില്‍പനയുടെ മൂന്നില്‍ രണ്ടു ഭാഗവും ചൈനീസ് കമ്പനികള്‍ സ്വന്തമാക്കി കഴിഞ്ഞു. രാജ്യത്ത് വില്‍ക്കപ്പെടുന്നതില്‍ 66 ശതമാനം ഫോണുകളും ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളാണ്. ഇവയില്‍ ഷവോമിയും സാംസങും ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നത് ഇന്ത്യയിലാണ്.

ലോകത്ത് സ്മാര്‍ട്ട്‌ഫോണ്‍ വിപണി കീഴടക്കിയിരിക്കുന്ന മൊബൈല്‍ കമ്പനികളില്‍ മുന്നിട്ടുനില്‍ക്കുന്ന ഷവോമിയും സാംസങും ആണ്. ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളില്‍ ഒന്നാമതായി നില്‍ക്കുന്നതും ഷവോമിയാണ്. ഫോണുകളില്‍ 29 ശതമാനവും ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണുകളാണ് വില്‍ക്കപ്പെടുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തില്‍ 31 ശതമാനമായിരുന്നു. ഷവോമിക്ക് തൊട്ടുപിറകെ, സാംസങ്ങിന്റെ വിപണി വിഹിതം 23 ശതമാനമായും നില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷത്തോടെയാണ് സാംസങ്ങിനെ പിറകിലാക്കി ഷവോമി ഒന്നാം സ്ഥാനത്തേക്ക് എത്തുന്നത്.

ഇന്ത്യയിലെ ബാക്കിയുള്ള വിപണിയുടെ 12 ശതമാനം വിവോയുടെയും ഏഴു ശതമാനം ഒപ്പോ, റിയല്‍മി എന്നീ കമ്പനികളാണ് കയ്യടക്കി വെച്ചിരിക്കുന്നത്. ഓണര്‍,വിവോ, റിയല്‍മി, ഓപ്പോ ഷവോമി എന്നീ 5 ചൈനീസ് കമ്പനികളാണ് ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ പിടി മുറുക്കിയിരിക്കുന്നത്. സാംസങ് സൗത്ത് കൊറിയന്‍ കമ്പനിയാണ്.

പ്രീമിയം ഫോണുകളുടെ കാര്യത്തില്‍ വണ്‍ പ്ലസ്സിനെ പിന്തള്ളിയാണ് സാംസങ് മുന്നിലെത്തുന്നത്. ഫീച്ചര്‍ ഫോണുകളില്‍ മുന്‍പില്‍ ജിയോയാണ്. രാജ്യത്തെ 30 ശതമാനം ഫീച്ചര്‍ ഫോണുകളും ജിയോയുടെ അധീനതയിലാണ്. ഫീച്ചര്‍ ഫോണ്‍ വില്‍പനയില്‍ സാംസങും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നേരിയ മുന്നേറ്റം നേടിയിട്ടുണ്ട്.

Exit mobile version