നീരവ് മോദിയ്ക്ക് വീണ്ടും തിരിച്ചടി: മൂന്നാം തവണയും ജാമ്യാപേക്ഷ തള്ളി

ലണ്ടന്‍: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയ്ക്ക് വീണ്ടും തിരിച്ചടി. മൂന്നാം തവണയും ജാമ്യാപേക്ഷ ലണ്ടന്‍ കോടതി തള്ളി.
ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയാണ് നീരവ് മോദിക്ക് ജാമ്യം നിഷേധിച്ചത്.

കേസില്‍ 28 ദിവസങ്ങള്‍ക്കകം വീണ്ടും വാദം കേള്‍ക്കും. മേയ് 30 ന് ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയ്ക്ക് മുമ്പാകെ നീരവ് മോദി വീണ്ടും ഹാജരാകണം. കഴിഞ്ഞ ഏപ്രില്‍ 26 ന് കോടതി മോദിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു.

കഴിഞ്ഞ മാസമാണ് നീരവ് മോദിയെ ലണ്ടനില്‍ വച്ച് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പോലീസ് അറസ്റ്റ് ചെയ്തത്. മധ്യ ലണ്ടനിലെ ഒരു ബാങ്കില്‍ ഒരു അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കവെ മാര്‍ച്ച് 19-നാണ് നീരവ് മോദി അറസ്റ്റിലാവുന്നത്.

കഴിഞ്ഞ മാസം 26-നാണ് നീരവ് മോദിയുടെ രണ്ടാമത്തെ ജാമ്യാപേക്ഷ കോടതി തള്ളിയത്. വീണ്ടും വാദം തുടങ്ങിയാല്‍ നീരവ് കോടതിയില്‍ വരില്ലെന്നും ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മാര്‍ച്ച് 29 ന് ആദ്യത്തെ ജാമ്യാപേക്ഷ തള്ളിയത്.

Exit mobile version