നീരവ് മോദിയുടേയും മെഹുല്‍ ചോക്‌സിയുടേയും ആഭരണശേഖരണം ഇന്ത്യയില്‍ തിരിച്ചെത്തിച്ചു; ഹോങ്കോങ്ങില്‍ നിന്ന് എത്തിച്ചത് വജ്രങ്ങളും രത്‌നങ്ങളും അടക്കം 2340 കിലോ ആഭരണങ്ങള്‍

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പു കേസില്‍ ഇന്ത്യ അന്വേഷിക്കുന്ന പ്രതികളായ നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും വന്‍ ആഭരണ ശേഖരം ഹോങ്കോങ്ങില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് തിരികെ എത്തിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്.

വജ്രങ്ങളും രത്‌നങ്ങളും അടക്കം 2340 കിലോ ആഭരണങ്ങളാണ് ഹോങ്കോങ്ങില്‍ നിന്ന് മുംബയില്‍ തിരികെ എത്തിച്ചത്. ഇവയ്ക്ക് 1350 കോടി രൂപ വില വരുമെന്നാണ് അധികൃതര്‍ നല്‍കുന്ന കണക്ക്. അതേസമയം, ബാങ്ക് തട്ടിപ്പു കേസില്‍ നീരവ് മോദിയെയും മെഹുല്‍ ചോക്സിയെയും വിട്ടുകിട്ടാന്‍ ഏറെക്കാലമായി ഇന്ത്യ ശ്രമം തുടരുകയാണ്.

ഇവരുടെ അനധികൃത സമ്പാദ്യങ്ങള്‍ കണ്ടെത്തി ഇന്ത്യയിലേക്ക് എത്തിക്കാന്‍ എന്‍ഫോഴ്സ്മെന്റ് മാസങ്ങളായി ശ്രമിച്ചു വരികയായിരുന്നു. ഇതിന്റെ ഫലമെന്നോണമാണ് കോടികള്‍ വിലവരുന്ന ആഭരണശേഖരം തിരികെ എത്തിക്കാന്‍ സാധിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദി ഇപ്പോള്‍ അവിടെ ജയിലിലാണ്. മേഹുല്‍ ചോക്സി കരീബിയന്‍ ദ്വീപായ ആന്റിഗ്വ ബാര്‍ബടയിലാണ്.

Exit mobile version