രാജ്യ സുരക്ഷ മുന്‍നിര്‍ത്തി റഷ്യയില്‍ സൈനികര്‍ക്ക് സ്മാര്‍ട്ട്‌ഫോണിന് വിലക്ക്

ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ കൈമാറുന്നതിനും വിലക്കുണ്ട്

മോസ്‌കോ: രാജ്യ സുരക്ഷ മുന്‍നിര്‍ത്തി റഷ്യയില്‍ സൈനികര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനമായി. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ ഭൂരിഭാഗം പേരും തീരുമാനത്തെ അനുകൂലിച്ചു.

ഇനി മുതല്‍ സൈനികര്‍ക്ക് ചിത്രങ്ങളും വീഡിയോകളും എടുക്കാന്‍ സാധിക്കുന്നതും ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുന്ന ഫോണുകളും ഡ്യൂട്ടി സമയത്ത് ഉപയോഗിക്കാന്‍ കഴിയില്ല. ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ കൈമാറുന്നതിനും വിലക്കുണ്ട്.

ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ അധോസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 400 നിയമവിദഗ്ധര്‍ ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്തു. ഇത് പ്രകാരം സൈനികര്‍ക്ക് അത്യാധുനിക സൗകര്യങ്ങള്‍ ഇല്ലാത്ത ഫോണുകള്‍ ഉപയോഗിക്കാവുന്നതാണ്.

അതേ സമയം സൈനികര്‍ക്ക് ടാബും ലാപ്‌ടോപ്പുകളും ഉപയോഗിക്കാന്‍ സാധിക്കില്ല. ബില്‍ ഉപരിസഭ കൂടി പരിഗണിച്ച് കഴിഞ്ഞാല്‍ പ്രസിഡന്റ് പുടിന്‍ ഒപ്പിട്ട ശേഷം നിയമം പ്രാബല്യത്തില്‍ വരും. 2017 മുതല്‍ സൈനികര്‍ക്ക് സെല്‍ഫി എടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Exit mobile version