ക്രിസ്റ്റ്യാനോയ്‌ക്കെതിരായ പീഡന പരാതി തള്ളി യുഎസ് കോടതി

ന്യൂയോര്‍ക്ക് : പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരായ ലൈംഗിക പീഡന പരാതി തള്ളി യുഎസ് കോടതി. 2009ല്‍ റൊണാള്‍ഡോ പീഡനത്തിനിരയാക്കിയെന്നാരോപിച്ച് നെവാഡ സ്വദേശിനിയും മോഡലുമായ കാതറിന്‍ മയോര്‍ഗ നല്‍കിയ പരാതിയാണ് കോടതി തള്ളിയത്.

പരാതിക്കാരിയുടെ അഭിഭാഷക സമര്‍പ്പിച്ച രേഖകള്‍ മോഷ്ടിച്ചതാണെന്നും ഇത് കേസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ഇതുവഴി പരാതിക്കാരിക്ക് ശരിയായ രീതിയില്‍ കേസ് മുന്നോട്ട് കൊണ്ടുപോകാനുള്ള സാഹചര്യം നഷ്ടമായെന്നും കോടതി നിരീക്ഷിച്ചു. ഇവര്‍ക്ക് ഇനി കേസുമായി വീണ്ടും എത്താനാവില്ലെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Also read : കനത്ത ചൂട് : ബംഗാളില്‍ ദാണ്ഡ മഹോത്സവത്തിനെത്തിയ 3 പേര്‍ മരിച്ചു, നൂറോളം പേര്‍ ആശുപത്രിയില്‍

2009ല്‍ ലാസ് വേഗാസിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് ക്രിസ്റ്റിയാനോ തന്നെ പീഡിപ്പിച്ചുവെന്നാണ് മുപ്പത്തിനാലുകാരിയായ കാതറിന്‍ പരാതിപ്പെട്ടത്. ഇക്കാര്യം പുറത്ത് പറയാതിരിക്കാന്‍ റൊണാള്‍ഡോ ഏകദേശം മൂന്ന് കോടിയോളം രൂപ നല്‍കിയതായും ഇവര്‍ ആരോപിച്ചിരുന്നു. സാധാരണ ലൈംഗികാരോപണ കേസുകളില്‍ പരാതിക്കാരുടെ പേര് വെളിപ്പെടുത്താറില്ലെങ്കിലും കാതറിന്‍ ഇതിന് അനുമതി നല്‍കിയിരുന്നു.

Exit mobile version